Site icon Janayugom Online

ക്രൈംബ്രാഞ്ച് തുടരന്വേഷണത്തിലെ കണ്ടെത്തല്‍: ദിലീപിന്റെ ഗൂഢാലോചനയില്‍ ഒരു ചലച്ചിത്രനടിയും രണ്ട് സീരിയല്‍ താരങ്ങളും

Dileep

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി സീരിയൽ രംഗത്തെ രണ്ട് യുവതികളിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.

തിരുവനന്തപുരം സ്വദേശികളായ രണ്ട് യുവതികളെയാണ് ചോദ്യം ചെയ്തത്. ദിലീപിന്റെ മൊബൈൽ ഫോണുകളുടെ സൈബർ ഫൊറൻസിക് പരിശോധന നടത്തിയ ഘട്ടത്തിൽ ദിലീപും ഇവരും തമ്മിൽ തുടർച്ചയായി നടത്തിയ ആശയ വിനിമയത്തിന്റെ തെളിവുകൾ മായ്ച്ചു കളഞ്ഞതായി കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. ദിലീപിന്റെ മുൻ നായികയായിരുന്ന ഒരു പ്രശസ്ത നടിയേയും അടുത്ത ദിവസം അന്വേഷണസംഘം ചോദ്യം ചെയ്യും. വിദേശത്ത് താമസമാക്കിയിരുന്ന ഇവർ വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ്. ഇവരുമായി ദിലീപ് നടത്തിയ സംഭാഷണങ്ങളും മായ്ച്ചുകളഞ്ഞവയിൽ ഉൾപ്പെടുന്നതായാണ് സൂചന.

കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടൻ ദിലീപിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ശരത് അടക്കമുള്ളവരെ ചോദ്യം ചെയ്ത ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ പുതിയ തെളിവുകളുടെ വെളിച്ചത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഈ മാസം 29 ന് പരിഗണിക്കാൻ മാറ്റി. സുപ്രീംകോടതി അഭിഭാഷകന് ഹാജരാകാൻ സമയം അനുവദിക്കണം എന്നാവശ്യപ്പെട്ടതിനെ തുടർന്നാണിത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്.

Eng­lish Sum­ma­ry: A film actress and two ser­i­al actors in Dileep­’s conspiracy

You may like this video also

Exit mobile version