Site iconSite icon Janayugom Online

അങ്കമാലിയിൽ വീടിനു തീപിടിച്ചു; അച്ഛനും അമ്മയും രണ്ട് കുട്ടികളും വെന്തു മരിച്ചു

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ വെന്തു മരിച്ചു. അങ്കമാലി ടൗണിൽ കോടതിക്കു സമീപമുള്ള പറക്കുളം റോഡിലാണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ടൗണിലെ മലഞ്ചരക്ക് വ്യാപാരിയായ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45) ഭാര്യ അനു(40) മകള്‍ ജൊവാന (9) മകന്‍ ജെസ്‌വിൻ (5) എന്നിവരാണ് മരിച്ചത്. മക്കളായ ജോവാനയും ജെസ്വിനും സെൻറ്പാട്രിക് സ്കൂളിലെ വിദ്യാർത്ഥികളാണ്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഇരുനില വീടിന്റെ മുകളിലെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. രാത്രിയായതിനാൽ തീ പടർന്നുപിടിച്ചത് പ്രദേശവാസികൾ അറിഞ്ഞില്ല. 

താഴത്തെ നിലയിലുണ്ടായിരുന്ന അമ്മ ചിന്നമ്മ മക്കളുടെ കരച്ചില്‍ കേട്ട് ഓടി മുകളില്‍ കയറിയെങ്കിലും നിസഹായയായി നില്‍ക്കേണ്ടി വന്നു. വീട്ടുജോലിക്കാരിയായ അതിഥി തൊഴിലാളിയും ചിന്നമ്മയും ബഹളം വെക്കുന്നതു കേട്ട് റോ‍ഡിലൂടെ പോവുകയായിരുന്ന പത്രവിതരണക്കാരനായ അയല്‍വാസിയും പ്രഭാത സവാരിക്കിറങ്ങിയവരും ഓടിയെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുറിയുടെ എല്ലാ ജനലുകളും അടച്ചിട്ടിരിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും അരമണിക്കൂറോളം ശ്രമിച്ച് അകത്തു കടന്നെങ്കിലും നാലു മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു

മുറിയിലുള്ള എല്ലാ വസ്തുക്കളും കത്തിനശിച്ചു. വീടിനോട് ചേർന്ന് മലഞ്ചരക്ക് സൂക്ഷിക്കുന്ന ഗോഡൗണുണ്ട്. തീപിടുത്തത്തിനു കാരണം വ്യക്തമായിട്ടില്ല. നിലവിൽ സാമ്പത്തിക ബാധ്യതകളൊന്നുമില്ലെന്നാണ് വിവരം. എന്നാൽ ബിസിനസ് പരമായി മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോയെന്ന കാര്യവും വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനമുണ്ടായെങ്കിലും അതിനുള്ള സാഹചര്യങ്ങള്‍ കണ്ടെത്താത്തത് സംശയമുയര്‍ത്തുന്നു. അതേസമയം വീട്ടിലെ എസിയിൽ നിന്നുള്ള ഏതെങ്കിലും പ്രവർത്തനം തീപിടിത്തത്തിന് കാരണമായോയെന്നും പരിശോധിക്കുന്നുണ്ട്. 

വീടിന് ചുറ്റും സിസിടിവി ഉണ്ട്. അതുകൊണ്ട് തന്നെ പുറത്തുനിന്നുള്ള എന്തെങ്കിലും ഇടപെടലുണ്ടായോ എന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ആത്മഹത്യയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകളൊന്നും ഇതുവരെയും പൊലീസിന് ലഭിച്ചില്ല. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവമറിഞ്ഞ് റൂറൽ എസ് പി വൈഭവ് സക്സേന,അങ്കമാലി എസ് എച്ച് ഒ പി ലാൽ കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിഭാഗം എത്തി വിദഗ്ദ പരിശോധനകൾ നടത്തിയ ശേഷം മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനായി മാറ്റി. 

Eng­lish Summary:A house caught fire in Anga­maly; Father, moth­er and two chil­dren were burnt to death
You may also like this video

Exit mobile version