Site iconSite icon Janayugom Online

കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം;ഒരു രോഗി മരിച്ചു , 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു

കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു വാർഡിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതിനാൽ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ കഴിഞ്ഞു. 

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമന സേന രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീപിടിത്തമുണ്ടായതിന് പിന്നാലെ ബംഗാൾ ഫയർ ആൻഡ് എമർജൻസി സർവീസ് മന്ത്രി സുജിത് ബോസ് ആശുപത്രിയിലെത്തി. ഭയങ്കരമായ തീപിടിത്തം എന്നാണ് ജില്ലാ ഫയർ ഓഫീസർ ടി കെ ദത്ത പ്രതികരിച്ചത്.

വാർഡിൽ കനത്ത പുക ഉയർന്നു. രോഗികൾ ജനാലയിലൂടെ ഞങ്ങളെ രക്ഷിക്കൂ എന്ന് പറഞ്ഞു നിലവിളിച്ചു. എണ്‍‌പതോളം രോഗികൾ അകത്ത് കുടുങ്ങി. 20 മിനിറ്റിനുള്ളിൽ അവരെയെല്ലാം പുറത്തെത്തിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗി മരിച്ചു. മറ്റുള്ളവരെ പൊള്ളൽ ഏൽക്കാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന് ടി കെ ദത്ത പറഞ്ഞു.

Exit mobile version