കാഴ്ച നഷ്ടപ്പെട്ട തന്റെ വലതുകണ്ണിൽ വജ്രം പതിപ്പിച്ച് അലബാമ സ്വദേശിയായ 23കാരൻ സ്ലേറ്റർ ജോൺസ്. വജ്രം പതിപ്പിക്കാനായി ഏകദേശം 2 ദശലക്ഷം ഡോളർ (ഏകദേശം 16.6 കോടി രൂപ) ആണ് ഇദ്ദേഹം ചെലവഴിച്ചത്. ടോക്സോപ്ലാസ്മോസിസ് അണുബാധയെത്തുടർന്ന് 17-ാം വയസ്സിലാണ് സ്ലേറ്റർക്ക് വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായത്. ചികിത്സകൾ പരാജയപ്പെട്ടതോടെ കണ്ണ് നീക്കം ചെയ്യേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ഈ തിരിച്ചടിയെ തന്റെ ആഭരണ ഡിസൈനർ എന്ന കരിയറിന് അനുയോജ്യമായ ഒരു അവസരമായി മാറ്റാനാണ് ജോൺസ് തീരുമാനിച്ചത്. അങ്ങനെയാണ് ഈ കൃത്രിമക്കണ്ണിന് അദ്ദേഹം രൂപകൽപന ചെയ്തത്.
കൃത്രിമ അവയവ വിദഗ്ദ്ധനായ ജോൺ ഇമ്മുമായി സഹകരിച്ചാണ് കണ്ണ് നിർമിച്ചത്. കഴിഞ്ഞ 32 വർഷത്തിനിടെ 10,000ത്തോളം കൃത്രിമ കണ്ണുകൾ നിർമിച്ച വ്യക്തിയാണ് ജോൺ. ഈ കൃത്രിമക്കണ്ണിന്റെ ഐറിസിൽ രണ്ട് കാരറ്റ് സ്വാഭാവിക വജ്രക്കല്ലാണ് ചേർത്തതെന്നും മൂന്ന് കാരറ്റ് ചേരില്ലായിരുന്നുവെന്നും ജോൺ ഇം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വെളിച്ചത്തിൽ തിളക്കത്തോടെ പ്രകാശിക്കുന്ന ഈ കണ്ണ് സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. അതേസമയം, 16 കോടി രൂപയുടെ വജ്രം കണ്ണിൽ കൊണ്ടുനടക്കുന്നതിലെ സുരക്ഷാ ആശങ്കകളും ചിലർ പങ്കുവയ്ക്കുന്നുണ്ട്. “നിങ്ങളുടെ രത്നം പതിച്ച കണ്ണിന് വേണ്ടി ആരെങ്കിലും നിങ്ങളെ ആക്രമിക്കുന്നതുവരെ എല്ലാം തമാശയായിരിക്കും,” എന്ന മുന്നറിയിപ്പും ചിലർ നൽകിയിട്ടുണ്ട്.

