Site iconSite icon Janayugom Online

കുറഞ്ഞ ശിക്ഷ തെറ്റായ സന്ദേശം നല്‍കും; പരിപൂര്‍ണ നീതി കിട്ടിയില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളെ 20 വര്‍ഷം തടവിന് ശിക്ഷിച്ച എറണാകുളം സെഷന്‍സ് കോടതിയുടെ വിധിയില്‍ പരിപൂര്‍ണമായ നീതി കിട്ടിയില്ലെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വി അജകുമാര്‍. ഗൂഢാലോചനയിലൂടെ കുറ്റകൃത്യം നടത്തിയ പ്രതികള്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കും. പാര്‍ലമെന്റ് നിശ്ചയിച്ച മിനിമം ശിക്ഷയാണ് കോടതി വിധിച്ചത്. ഇത് കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശമാണ്. കുറഞ്ഞത് 20 വര്‍ഷം എന്നാല്‍ അതിന് മുകളില്‍ എത്രവേണമെങ്കില്‍ കോടതിക്ക് ശിക്ഷിക്കാമായിരുന്നു. വിചാരണകോടതിയില്‍ നിന്ന് പരിപൂര്‍ണ നീതി കിട്ടിയില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അഡ്വ. വി അജകുമാര്‍ അറിയിച്ചു.

കേസിന്റെ നടത്തിപ്പില്‍ നിരാശയില്ല, വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നും സ്‌പെഷ്യല്‍ പ്രോസികൂട്ടര്‍ അറിയിച്ചു. തെളിവുകള്‍ സമര്‍പ്പിക്കാത്തത് കൊണ്ടല്ല, തെളിവുകള്‍ സ്വീകരിക്കാതെ പോവുകയാണ് ഉണ്ടായത്. എട്ടാം പ്രതിയെ വിട്ടുപോയതിനുള്ള കാരണം ഉള്‍പ്പെടെ വിധി പകര്‍പ്പ് കിട്ടിയ ശേഷം മാത്രമാകും വ്യക്തമാവുക എന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Exit mobile version