രാജസ്ഥാനിലെ ഭീവാഡിയിലുള്ള ഖുഷ്ഖേര‑കരോളി വ്യവസായ മേഖലയിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഒമ്പതോളം പേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിയതായും ഇതിൽ ഏഴുപേർ മരിച്ചതായും അധികൃതർ സ്ഥിരീകരിച്ചു. രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.
തുണിത്തരങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി എന്ന പേരിൽ പാട്ടത്തിനെടുത്ത കെട്ടിടത്തിൽ അനധികൃതമായി പടക്കങ്ങൾ നിർമ്മിച്ചിരുന്നതാണ് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചത്. തീപിടുത്തം ഉണ്ടായപ്പോൾ ഫാക്ടറിക്കുള്ളിൽ ഇരുപതിലധികം തൊഴിലാളികൾ ഉണ്ടായിരുന്നു. പലരും ഓടി രക്ഷപ്പെട്ടെങ്കിലും ഒമ്പത് പേർ ഉള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫാക്ടറിക്കുള്ളിൽ നിന്ന് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
സംഭവത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അനുശോചനം രേഖപ്പെടുത്തുകയും അടിയന്തര രക്ഷാപ്രവർത്തനത്തിന് ഉത്തരവിടുകയും ചെയ്തു. വനംവകുപ്പ് മന്ത്രി സഞ്ജയ് ശർമ്മയോട് ഉടൻ തന്നെ അൽവാറിലെത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടസ്ര ആവശ്യപ്പെട്ടു.

