അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയെ അതിർത്തിരക്ഷാ സേന (ബിഎസ്എഫ്) വധിച്ചു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ ബനാസ്കാംഠ ജില്ലയിലാണ് സംഭവം. അതിർത്തി കടന്നുവരരുതെന്ന് മുന്നറിയിപ്പ് സൈന്യം നൽകിയിട്ടും അവഗണിച്ചതോടെയാണ് വെടിവച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു. ഇയാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ വെടിയേറ്റ് മരിച്ചതായും ബിഎസ്എഫ് കൂട്ടിച്ചേർത്തു.
അതേസമയം നേപ്പാള്‍ അതിർത്തിയിൽ ഭീകരർക്കുവേണ്ടി ഇന്ത്യയും നേപ്പാളും സംയുക്തമായി തെരച്ചിൽ നടത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. ഇന്ത്യയും നേപ്പാളും 1700 കിലോമീറ്റർ അതിർത്തി പങ്കിടുന്നു. ഭീകരർക്കെതിരായ പോരാട്ടത്തിൽ നേപ്പാൾ തങ്ങൾക്കൊപ്പമാണെന്നും വളരെ അടുത്ത ബന്ധം പുലർത്തുന്നുവെന്നും എസ്എസ്ബി കമാൻഡർ ഗംഗാ സിങ് പറഞ്ഞു.

