ഹരിയാനയിലെ ഹിസാറിൽ എ ഡി ജി പി ഓഫീസിലെ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ രമേശ് കുമാറിനെ(57) വീടിന് മുന്നിലിട്ട് ഒരു സംഘം തല്ലിക്കൊന്നു. ധ്യാനി ശ്യാംലാൽ പ്രദേശത്ത് വ്യാഴാഴ്ച രാത്രി 11ഓടെയാണ് ദാരുണമായ സംഭവം. വീടിന് പുറത്ത് ഒരു സംഘം ബഹളം വെക്കുന്നത് തടയാൻ രമേശ് കുമാർ ശ്രമിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. എസ് ഐ ശകാരിച്ചതോടെ സംഘം ആദ്യം മടങ്ങിപ്പോയി. എന്നാൽ, പ്രശ്‌നം തീർന്നിരുന്നില്ല. ആയുധങ്ങളുമായി മടങ്ങിയെത്തിയ സംഘം ഉദ്യോഗസ്ഥൻ്റെ വീടിന് മുന്നിലെത്തി അസഭ്യം പറയുകയും വീണ്ടും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെ ചോദ്യം ചെയ്യാനായി പുറത്തിറങ്ങിയ രമേശ് കുമാറിനെ കട്ടകളും കമ്പുകളും ഉപയോഗിച്ച് ഇവർ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
തലക്കടക്കം ഗുരുതരമായി പരിക്കേറ്റ രമേശ് കുമാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി. ആക്രമണം കണ്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ പ്രതികൾ കാറിലും ബൈക്കിലുമായി രക്ഷപ്പെട്ടു. തുടർന്ന്, കുടുംബം പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തതായും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാർ സാവൻ അറിയിച്ചു. ഉദ്യോഗസ്ഥൻ അടുത്ത വർഷം ജനുവരിയിൽ വിരമിക്കാനിരിക്കെയാണ് കൊലപാതകം.

