Site icon Janayugom Online

ഇന്ത്യന്‍ കാര്യാലയങ്ങള്‍ക്കുനേരെ ആക്രമണ പരമ്പര

khalistan

ഖലിസ്ഥാന്‍ അനുകൂലിയായ ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ്ങിനെതിരായ പഞ്ചാബ് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ കാര്യാലയങ്ങള്‍ക്കുനേരെ ആക്രമണം.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഒരു വിഭാഗം സിഖുകാര്‍ ദേശീയ പതാക വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ കെട്ടിടത്തില്‍ കയറുന്നതും ദേശീയ പതാക അഴിച്ചുമാറ്റുന്നതും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ കാണാം. സംഭവത്തില്‍ മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പതാക നശിപ്പിച്ച സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം ന്യൂഡല്‍ഹിയിലെ യുകെ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. വിയന്ന കണ്‍വെന്‍ഷന്‍ കരാറിന്റെ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയില്‍ യുകെ സര്‍ക്കാരിന്റെ നിസംഗത അംഗീകരിക്കാനാകില്ല. ഹൈക്കമ്മിഷന്‍ പരിസരത്ത് മതിയായ സുരക്ഷ ഒരുക്കാത്തത് തികച്ചും അപലപനീയമാണെന്നും ഇത്തരം സുരക്ഷാ വീഴ്ച അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, വിദേശകാര്യ മന്ത്രി ലോര്‍ഡ് അഹമ്മദ്, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ അലക്സ് എല്ലിസ് എന്നിവര്‍ സംഭവത്തെ അപലപിച്ചു. ഇതിന് പിന്നാലെയാണ് യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണമുണ്ടായത്.
പൊലീസ് ബാരിക്കേഡ് ഭേദിച്ച് കെട്ടിട വളപ്പില്‍കടന്ന പ്രതിഷേധക്കാര്‍ ജനാലകളും വാതിലുകളും അടിച്ചുതകര്‍ത്തു. കെട്ടിടത്തിന്റെ ചുവരുകളില്‍ അമൃത്പാലിനെ സ്വതന്ത്രനാക്കുകയെന്ന മുദ്രാവാക്യങ്ങളും പതിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലും അമൃത്പാല്‍ സിങ്ങിനെതിരായ പൊലീസ് നടപടിയില്‍ ഇന്ത്യന്‍ എംബസിക്ക് നേരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം ഉണ്ടായിരുന്നു.

Eng­lish Sum­ma­ry: A series of attacks on Indi­an offices

You may also like this video

Exit mobile version