Site iconSite icon Janayugom Online

ഇറച്ചിക്കച്ചവടക്കാരെ മര്‍ദ്ദിച്ച്, മൂത്രമൊഴിച്ച് പൊലീസുകാരും ഗോരക്ഷാ പ്രവര്‍ത്തകരും ഉള്‍പ്പെട്ട ഏഴംഗ സംഘം: പണം പിടിച്ചുപറിച്ചതായും യുവാക്കള്‍

policepolice

കിഴക്കൻ ഡൽഹിയിലെ ഷഹ്ദാരയിൽ മാംസക്കച്ചവടക്കാരെ മര്‍ദ്ദിച്ച് പിടിച്ചുപറിച്ച സംഘത്തില്‍ പൊലീസുകാരും. മൂന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേർ ചേർന്ന് മർദിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മാർച്ച് ഏഴിന് ആനന്ദ് വിഹാർ പ്രദേശത്ത് രണ്ട് ഇറച്ചി കച്ചവടക്കാർ സഞ്ചരിച്ചിരുന്ന കാര്‍ ഒരു സ്കൂട്ടറിൽ ഇടിച്ചാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. 

ഗാസിപൂർ അറവുശാലയിലേക്ക് മാംസം വിതരണം ചെയ്യുന്ന നവാബ്, മുസ്തഫാബാദ് സ്വദേശിയും ബന്ധുവായ ഷോയിബുമായി കാറിൽ വീട്ടിലേക്ക് പോകുമ്പോൾ ആനന്ദ് വിഹാറിന് സമീപം സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. കാറിൽ മാംസം കൊണ്ടുപോവുകയായിരുന്നു ഇവർ.

ഇവരോട് 4000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സ്കൂട്ടർ ഡ്രൈവർ ആവശ്യപ്പെട്ടു. അപ്പോഴേയ്ക്കും അവിടെയെത്തിയ പോലീസുകാരിൽ ഒരാൾ ഇറച്ചി വിതരണക്കാരിൽ നിന്ന് 2,500 രൂപ എടുത്ത് സ്കൂട്ടർ ഡ്രൈവർക്ക് നൽകിയതെന്നും എഫ്ഐആറിൽ പറയുന്നു. തുടർന്ന് മാംസ വിതരണക്കാരോട് 15,000 രൂപ ആവശ്യപ്പെട്ട പോലീസുകാരൻ പണം നൽകിയില്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി.

പിന്നാലെ ഇവരെ ഒറ്റപ്പെട്ട സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തതായി യുവാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഉടൻ തന്നെ പോലീസിനെ സമീപിച്ചെങ്കിലും നാല് ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പരാതിക്കാര്‍ പറയുന്നു. പശുമാംസം കടത്തിയെന്നാരോപിച്ച് യുവാക്കളെ കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതായും ശരീരത്ത് മയക്കുമരുന്ന് കുത്തിവച്ച് വെള്ളപ്പേപ്പറില്‍ ഒപ്പ് ഇടുവിച്ചുവെന്നും യുവാക്കള്‍ ആരോപിച്ചു. 

സംഭവത്തിൽ ഉൾപ്പെട്ട ഏഴ് പേർക്കെതിരെയും കേസെടുത്തു. പോലീസുകാർക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെ സസ്പെൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.

Eng­lish Sum­ma­ry: A sev­en-mem­ber gang com­pris­ing police­men and cow pro­tec­tion work­ers beat up butch­ers and uri­nat­ed on them

You may also like this video

Exit mobile version