Site iconSite icon Janayugom Online

ഭക്ഷ്യസുരക്ഷ: ഒക്ടോബറില്‍ 8,703 പരിശോധനകൾ, 157 സ്ഥാപനങ്ങൾ നിർത്തിവയ്പ്പിച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒക്ടോബറിൽ 8,703 പരിശോധനകൾ നടത്തി. ലൈസൻസിങ് മാനദണ്ഡങ്ങൾ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ 564 സ്ഥാപനങ്ങളിൽ നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 30 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി. പരിശോധനകൾ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

14 ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫിസർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും 817 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 3,582 സർവലയൻസ് സാമ്പിളുകളും തുടർ പരിശോധനകൾക്കായി ശേഖരിച്ചു.
ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ ശക്തമായ നടപടികളാണ് വകുപ്പിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നത്. മത്സ്യമൊത്തവിതരണശാലകളിലും ചില്ലറ വില്പന കേന്ദ്രങ്ങളിലും പരിശോധനകൾ നടത്തി. രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലും ഉദ്യോഗസ്ഥർ പരിശോധനകൾ പൂർത്തിയാക്കി. ആളുകൾ കൂട്ടമായെത്തുന്ന തട്ടുകടകളിലും നിരീക്ഷണം ശക്തമാക്കി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു.

ഷവർമ പോലുള്ള ഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും മിന്നൽ പരിശോധനകൾ നടത്തി. ഇത്തരത്തിൽ 371 പരിശോധനകളാണ് പൂർത്തിയാക്കിയത്. മയണൈസ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കാൻ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. പാഴ്സലിൽ തിയതിയും സമയവും രേഖപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കും.

Eng­lish Sum­ma­ry: A state-wide inspec­tion was con­duct­ed under the lead­er­ship of the Food Safe­ty Department
You may also like this video

Exit mobile version