Site icon Janayugom Online

രണ്ടര ലക്ഷം കോടി കടമുള്ള മധ്യപ്രദേശില്‍ 2,000 കോടിയുടെ പ്രതിമ സ്ഥാപിക്കുന്നു

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ 2,000 കോടി രൂപയുടെ കൂറ്റന്‍ പ്രതിമയും മ്യൂസിയവും സ്ഥാപിക്കുന്നു. രണ്ടര ലക്ഷം കോടി രൂപ കടബാധ്യതയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. അവിടെയാണ് ഇത്രയും തുക ചെലവഴിച്ച് ആദിശങ്കര പ്രതിമ നിര്‍മിക്കുന്നത്. 108 അടി ഉയരമുള്ള പ്രതിമയ്ക്ക് ഏകതാ ശില്പമെന്നാണ് പേരിട്ടിരിക്കുന്നത്. 54 അടി ഉയരമുള്ള പ്രതലത്തിലാണ് ഈ പ്രതിമ സ്ഥാപിക്കുക.
ആചാര്യ ശങ്കര്‍ സംസ്കൃതിക് ഏക്താ ന്യാസ് എന്ന ട്രസ്റ്റിന്റെ യോഗത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തി. മന്ധര മലനിരകളില്‍ 20 ഏക്കറോളം സ്ഥലത്താണ് പ്രതിമയും മ്യൂസിയവും മറ്റും സ്ഥാപിക്കുന്നത്. 

നര്‍മദാ തീരത്തിനടുത്ത് 12 ഏക്കര്‍ സ്ഥലത്ത് ഗുരുകുലവും മറ്റൊരു 25 ഏക്കര്‍ സ്ഥലത്ത് വേദാന്ത പഠനത്തിനായുള്ള സംവിധാനങ്ങളും സ്ഥാപിക്കുന്നുണ്ട്. പട്ടിണി മരണങ്ങളും കര്‍ഷക ആത്മഹത്യകളും നടക്കുകയും കടം പെരുകുകയും ചെയ്യുന്ന സംസ്ഥാനത്ത് ബജറ്റില്‍ പോലും തുക വകയിരുത്താതെ വന്‍തുക ചെലവഴിച്ച് പ്രതിമ നിര്‍മിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. 2.56 ലക്ഷം കോടി രൂപ കടക്കെണിയിലുള്ള സംസ്ഥാനം 48,000 കോടി രൂപ വീണ്ടും വായ്പയെടുക്കുന്നതിന് തീരുമാനിച്ചിരിക്കെയാണ് ഇത്രയും തുക വിനിയോഗിച്ച് പ്രതിമ സ്ഥാപിക്കുവാന്‍ ഒരുങ്ങുന്നത്. 

ENGLISH SUMMARY: A stat­ue of Rs 2,000 crore is being erect­ed in Mad­hya Pradesh
You may also like this video

Exit mobile version