Site iconSite icon Janayugom Online

സർവകലാശാല ഗ്രൗണ്ടിൽ നിസ്കരിച്ച വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ സർവകലാശാല ഗ്രൗണ്ടിൽ നിസ്കരിച്ചതിന് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. സർവകലാശാല കാമ്പസിൽ വിദ്യാര്‍ത്ഥികൾ നിസ്കരിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഹിന്ദു ഗ്രൂപ്പുകൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. മീററ്റിലെ ഐഐഎംടി യൂണിവേഴ്സിറ്റി കാമ്പസിലാണ് സംഭവം. വിദ്യാര്‍ത്ഥികൾ നിസ്കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഖാലിദ് പ്രധാൻ ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഖാലിദ് പ്രധാനെയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും സർവകലാശാല അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഖാലിദ് പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കാർത്തിക് ഹിന്ദു എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഗംഗാ നഗർ പൊലീസ് അറിയിച്ചു. തുറസായ സ്ഥലത്ത് നിസ്കരിച്ചതും, അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും സാമുദായിക ഐക്യം തകർക്കാൻ വേണ്ടിയാണെന്നാണ് ആരോപണം. ഹോളി സമയത്താണ് വീഡിയോ പ്രചരിച്ചതെന്നതും പ്രസക്തമാണെന്ന് ഹിന്ദുസംഘടനകൾ വാദിച്ചു. അതേസമയം സമൂഹമാധ്യമങ്ങളിലുൾപ്പെടെ അറസ്റ്റിനെതിരെ വലിയ രീതിയിലുള്ള വിമർശനം ഉയരുന്നുണ്ട്.

Exit mobile version