ഹരിയാനയിലെ ബജ്ഗേരയിൽ പത്തു വയസ്സുള്ള ഭാര്യാ സഹോദരിയെ കൊന്ന് മാൻഹോളിൽ ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള തർക്കത്തെതുടർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ ശനിയാഴ്ചയാണ് വീട്ടിൽ നിന്നും കാണാതായാത്. തുടർന്ന് പിതാവ് പലം വിഹാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഷോളിൽ പൊതിഞ്ഞ് ബാഗിലാക്കി മാൻഹോളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
ബഗ്ജേരയിലെ വാടകവീട്ടിൽ താമസിക്കുന്ന പ്രതി ശുചീകരണതൊഴിലാളിയാണ്. അടുത്ത ദിവസം തിരികെ കൊണ്ടുവിടാമെന്ന് ഉറപ്പ് നൽകി പെൺകുട്ടിയെ കൂട്ടികൊണ്ടു പോയ ശേഷം മുറിയിലെത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം 1.5 കിലോമീറ്റർ അകലെയുള്ള മാൻഹോളിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

