കണ്ണൂർ കിഴുന്നപാറയിൽ മൂന്നര വയസുകാരനെ അംഗനവാടിയിലെ ആയ കെട്ടിയിട്ട് മർദ്ദിച്ചു. പോടാ എന്ന് വിളിച്ചതിനാണ് മുഹമ്മദ് ബിലാലെന്ന കുട്ടിക്ക് മർദ്ദനമേറ്റതെന്നും മുൻപും സമാന അനുഭവം ഉണ്ടായതായും പിതാവ് പറഞ്ഞു. വടികൊണ്ട് തല്ലിയെന്ന് സമ്മതിച്ച ആയ കുഞ്ഞിനെ കെട്ടിയിട്ടിരുന്നില്ല എന്നാണ് പറയുന്നത്. കുട്ടി പോടാ എന്ന് വിളിച്ചതിനെ തുടർന്ന് കുട്ടിയുടെ ചുണ്ടിൽ പച്ചമുളക് തേയ്ക്കാനുള്ള ശ്രമവും ഇവർ നടത്തിയെന്നും അച്ഛൻ പറഞ്ഞു.
അംഗനവാടിയിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് വയസുകാരന്റെ കൈയ്യിൽ പാടുകൾ ഉണ്ടായിരുന്നു. ഉമ്മ ചോദിച്ചപ്പോഴാണ് വികൃതി കാട്ടിയതിന് ആയ അടിച്ചെന്ന് ബിലാൽ പറഞ്ഞത്. അതേ അംഗനവാടിയിൽ പഠിക്കുന്ന മറ്റൊരു കുട്ടിയോട് വിവരം അന്വേഷിച്ചപ്പോള്‍ ബിലാലിനെ ആയ അടിച്ചതായാണ് പറഞ്ഞത്. പിന്നാലെയാണ് കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയത്.
എന്നാൽ കുട്ടിയുടെ വികൃതി കൂടിയപ്പോൾ വടി ഉപയോഗിച്ച് വിരലിലാണ് അടിച്ചതെന്നും കെട്ടിയിട്ടില്ലെന്നും അംഗനവാടിയിലെ ആയ ബേബി പറഞ്ഞു. അംഗനവാടി ടീച്ചർ ഒരു മീറ്റിങ്ങിനായി പോയതിനാൽ ഇന്നലെ ആയ മാത്രമായിരുന്നു അംഗനവാടിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ അംഗനവാടിയിലെത്തി പരിശോധന നടത്തി.
english summary; A three-and-a-half-year-old boy was tied up and beaten by an Anganwadi worker