Site iconSite icon Janayugom Online

ബംഗാളില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി

പശ്ചിമബംഗാളില്‍ വനിതാ ഡോക്ടറെ ആശുപത്രിയ്ക്കുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. കൊൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളജ് ആന്റ് ഹോസ്പിറ്റലിലെ രണ്ടാം വർഷ പിജി വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആർജികർ മെഡിക്കൽ കോളജിന്റെ എമർജൻസി കെട്ടിടത്തില്‍ നാലാം നിലയിലെ സെമിനാര്‍ ഹാളില്‍ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അര്‍ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ഡോക്ടറെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.കഴുത്തിലെ എല്ലുകൾ ഒടിഞ്ഞ നിലയിലാണ്. പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

സംഭവത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തി. ആശുപത്രിയില്‍ മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്കരിച്ചു. അത്യാഹിത വിഭാഗം മാത്രമെ പ്രവര്‍ത്തിക്കുകയുളളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കൊലപാതകത്തില്‍ അന്വേഷണം ഊർജിതമാക്കാൻ നിർദേശം നൽകിയതായും പ്രതികളായവരെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. കേസ് അതിവേഗ കോടതി പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മമത പറഞ്ഞു. മകളുടെ ഘാതകരെ കണ്ടെത്തണമെന്ന് പിതാവും ആവശ്യപ്പെട്ടു. ആശുപത്രിക്കുള്ളില്‍ ആത്മഹത്യ ചെയ്തുവെന്നാണ് അവര്‍ ആദ്യം പറഞ്ഞതെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും പിതാവ് പറഞ്ഞു. 

Eng­lish Sum­ma­ry: A woman doc­tor was raped and killed in Bengal

You may also like this video

Exit mobile version