മിന്നലേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പിൽ പടീറ്റതിൽ ബിനു തമ്പാൻ (45)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാറിനെ (39) പരുമല സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11മണിയോടെ ആയിരുന്നു ഇടിമിന്നല്‍ ഏറ്റത്. വീയപുരം 10ാം വാര്‍ഡില്‍ കാരിച്ചാല്‍സച്ചിന്‍ വില്ലയിൽ മാര്‍ട്ടിന്റെ പുരയിടത്തിലെ മരങ്ങളുടെ മുകളിലിരുന്ന് ബിനുവും മഹേഷും കൂടി കൊമ്പുകൾ മുറിച്ചു മാറ്റുന്നതിനിടയിൽ അപ്രതീക്ഷിതമായി മഴ പെയ്യുകയും തുടർന്നുണ്ടായ മിന്നലേറ്റ് ഇരുവരും നിലത്ത് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനു മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മഹേഷിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബിനുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം നാളെ വൈകിട്ട് 3ന് ഡാണാപ്പടി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.
ആലപ്പുഴയില്‍ മിന്നലേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു

