Site iconSite icon Janayugom Online

സെൽഫിയെടുക്കാനെന്ന വ്യാജേന ഗുസ്തിതാരത്തെ വെടിവെച്ച് കൊന്നു

ചണ്ഡീഗറിൽ കബഡി താരത്തെ ബൈക്കിലെത്തിയ അഞ്ജാത സംഘം വെടിവെച്ചു കൊന്നു. മൊഹാലിയിൽ നടന്ന മത്സരത്തിന് ശേഷം മടങ്ങുകയായിരുന്ന കൻവർ ദിഗ്‍വിജയ് സിങ് എന്ന റാണ ബാലചൗര്യയെ ​സെൽഫി എടുക്കാനെന്ന വ്യാജേന തടഞ്ഞു നിർത്തിയാണ് ആക്രമികൾ വെടിയുതിർത്തത്. വെടിവെപ്പിൽ ഗുരുതരമായി പരി​ക്കേറ്റ റാണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കബഡി ടൂർണമെന്റ് നടന്നു കൊണ്ടിരിക്കുന്ന മൊഹാലിയിലെ സോഹാനയിലാണ് സംഭവം. മത്സരത്തിന്റെ സമാപന ദിവസമായിരുന്നു ഇന്നലെ. ടൂർണമെന്റ് യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് ആക്രമണം. മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ ആരാധകരായി അഭിനയിച്ച് റാണയുടെ അടുത്തേക്ക് വരുകയും സെൽഫി ആവശ്യപ്പെടുകയുമായിരുന്നു.

തുടർന്ന് തങ്ങളുടെ കൈയിലെ തോക്ക് ഉപയോഗിച്ച് റാണക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടരെയുള്ള വെടിവെപ്പിൽ മുഖത്തും നെഞ്ചിലുമായി അ‍ഞ്ച് വെടിയുണ്ടകളാണ് ഏറ്റത്. തുടക്കത്തിൽ വെടിയൊച്ചകൾ പടക്കങ്ങളാണെന്ന് കാണികൾ തെറ്റിദ്ധരിച്ചു. പിന്നീടാണ് കാണികളെ ഭയപ്പെടുത്താൻ വേണ്ടി അക്രമികൾ ആകാശത്തേക്ക് വെടിയുതിർത്തത്. സംഭവസ്ഥലത്ത് നടത്തിയ ഫോറൻസിക് പരിശോധനയിൽ അഞ്ച് ഷെല്ലുകൾ കണ്ടെടുത്തിട്ടുണ്ട്.

ഇതിനിടെ റാണയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോപി ഗൺ​ഷാംപൂർ ഗ്യാങ് രംഗത്തുവന്നു. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തെ തുടർന്നുള്ള പ്രതികാരമാണ് റാണയെ ആക്രമിക്കാൻ കാരണമെന്ന് സംഘം സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.

Exit mobile version