Site icon Janayugom Online

അവധി ദിനം ആഘോഷിക്കാനെത്തിയ യുവദമ്പതികളും വിദ്യാർത്ഥിയും മുങ്ങിമരിച്ചു

അവധിദിനം ആഘോഷിക്കാനിറങ്ങിയ യുവദമ്പതികളും ബന്ധുവായ പത്താംക്ലാസ് വിദ്യാർത്ഥിയും പുഴയില്‍ മുങ്ങിമരിച്ചു. കുണ്ടംകുഴി കോട്ടവയലിലെ നിധിന്‍ റാവു (38), ഭാര്യ കര്‍ണാടക സ്വദേശിനിയായ ദീക്ഷ (30), നിധിന്റെ സഹോദരന്റെ മകനും കുണ്ടംകുഴി ജിഎച്ച്എസ്എസിലെ വിദ്യാർഥിയുമായ മനീഷ് (16) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ബേഡഡുക്ക പഞ്ചായത്തിലെ തോണിക്കടവ് ചൊട്ടയിലെ പയസ്വിനി പുഴയിലാണ് അപകടമുണ്ടായത്. കുവൈറ്റിൽ ജോലി ചെയ്യുന്ന നിധിൻ ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. സംഭവദിവസം ഒമ്പതു പേരടങ്ങുന്ന ഇവരുടെ കുടുംബാംഗങ്ങൾ വീട്ടിൽ നിന്നും രണ്ടുകിലോമീറ്റർ അകലെയുള്ള ഈ പുഴ‍ കാണാനെത്തിയത്. പുഴയുടെ നടുക്കുള്ള പാറയ്ക്ക് മുകളിൽ ഇരിക്കുകയായിരുന്ന ദീക്ഷ കാൽ വഴുതി വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. ഏതാണ്ട് 12 അടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്കാണ് നീന്തൽ അറിയാത്ത ദീക്ഷ വീണത്. രക്ഷിക്കാനായി ചാടിയ നിധിനും വെള്ളത്തിൽ മുങ്ങിത്തുടങ്ങിയതോടെ നീന്തൽ അറിയാത്ത മനീഷും ഇവിടേയ്ക്ക് എടുത്തുചാടി.

തൊട്ടുപിന്നാലെ ചാടിയ, നന്നായി നീന്താനറിയാവുന്ന ബന്ധു രാമാനന്ദ് മനീഷിനെ തലമുടിയിൽ പിടിച്ച് വലിച്ച് മുകളിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ പ്രാണരക്ഷാർഥം നിധിനും ദീക്ഷയും മനീഷിന്റെ കാലിൽ പിടിച്ച് തൂങ്ങിക്കിടന്നതോടെ രാമാനന്ദിന്റെ രക്ഷാപ്രവർത്തനം ‌പരാജയപ്പെട്ടു. താൻ കൂടി മുങ്ങിമരിക്കുമെന്ന ഘട്ടം വന്നപ്പോൾ ഇയാൾ മനീഷിന്റെ തലമുടിയിൽ നിന്നുള്ള പിടുത്തം വിടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി വൈകുന്നേരം ആറോടെയാണ് മൂന്നു മൃതദേഹങ്ങളും പുറത്തെടുത്തത്.

Eng­lish summary;A young cou­ple and a stu­dent who came to cel­e­brate the hol­i­day drowned

You may also like this video;

Exit mobile version