മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി 22കാരനായ നൂറുല്‍ അമീനാണ് മരിച്ചത്. പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയുടെ ഒമ്പത് നില കെട്ടിടത്തിന് മുകളില്‍ നിന്നാണ് യുവാവ് താഴേക്ക് ചാടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് മുകളിൽ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. എങ്കിലും പ്രണയനൈരാശ്യമാകാം ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് യുവാവ് കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടിയത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയതിന് പിന്നാലെ യുവാവിനെ ഇതേ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുന്നതായി പെണ്‍ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കരുവാരകുണ്ട് കേരള പഴയകടക്കല്‍ പരേതനായ നാലകത്ത് മുസ്തഫയുടെയും സുഹ്‌റയുടെയും മകനാണ് മരിച്ച നൂറുല്‍ അമീന്‍. പെരിന്തല്‍മണ്ണയിലെ വസ്ത്രശാലയില്‍ സെയില്‍മാന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു നൂറുൽ അമീൻ. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

