Site iconSite icon Janayugom Online

വിവാഹത്തിന് മുന്‍പ് ചിരി ഭംഗിയാക്കാന്‍ സ്മൈല്‍ ഡിസൈനിംഗ് ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു

സ്മൈല്‍ ഡിസൈനിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ എഫ്എംഎസ് ഇന്റര്‍നാഷണല്‍ ഡെന്റല്‍ ക്ലിനിക്കിലാണ് സംഭവം. കുക്കട്ട്പള്ളിക്ക് സമീപമുള്ള ഹൈദര്‍നഗര്‍ സ്വദേശിയായ ലക്ഷ്മി നാരായണ വിജ്ഞം എന്ന യുവാവാണ് കല്യാണത്തിന് മുന്‍പ് ചിരി മനോഹരമാക്കാന്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ മരണം. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ദാരുണ സംഭവം. ബിസിനസുകാരനായ ലക്ഷ്മി നാരായണ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള എഫ് എം എസ് ഇന്റര്‍നാഷണല്‍ ഡന്റല്‍ ക്‌ളിനിക്കില്‍ ഫെബ്രുവരി 16നാണ് സര്‍ജറി നടത്തിയത്. അനസ്തീഷ്യ അമിത തോതില്‍ നല്‍കിയതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് പിതാവ് വിജ്ഞം രാമുലുവിന്റെ ആരോപണം. അനസ്തീഷ്യ നല്‍കിയതിന് പിന്നാലെ യുവാവ് ബോധരഹിതനായെന്ന് പിതാവ് പറയുന്നു.

അതേസമയം ശസ്ത്രക്രിയയ്ക്കായി ലക്ഷ്മി നാരായണ ഒറ്റയ്ക്കാണ് ആശുപത്രിയിലെത്തിയത്. വൈകുന്നേരം മകന്റെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആശുപത്രിയിലെ ജീവനക്കാരാണ് ഫോണെടുത്തതെന്നും ശസ്ത്രക്രിയയ്ക്കിടെ മകന്‍ ബോധരഹിതനായെന്ന് അറിയിക്കുകയും ചെയ്തുവെന്ന് രാമുലു പറഞ്ഞു. തുടര്‍ന്ന് യുവാവിനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മകന്‍ വീട്ടില്‍നിന്ന് പോകുന്നതുവരെ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്ന് പിതാവ് പറയുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും രാമുലു ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Eng­lish Summary:A young man who under­went smile design­ing surgery to beau­ti­fy his smile before mar­riage has died
You may also like this video

Exit mobile version