Site iconSite icon Janayugom Online

മാനസികവെല്ലുവിളി നേരിടുന്ന മകനൊപ്പം 13-ാം നിലയില്‍നിന്ന് ചാടി യുവതി ജീവനൊടുക്കി

മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി 13-ാം നിലയില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. ന്യൂറോഡവലപ്പ്‌മെന്റല്‍ ഡിസോര്‍ഡറുള്ള മകന്‍ കഴിഞ്ഞ പത്തുവര്‍ഷമായി ചികിത്സയിലാണ്. ഇത് യുവതിയെ മാനസികമായി തളര്‍ത്തിയെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് യുവതി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ആത്മഹത്യാകുറിപ്പിലുള്ള വാചകങ്ങള്‍ വ്യക്തമാക്കുന്നു.

37 വയസ്സുള്ള സാക്ഷി അഗര്‍വാള്‍ എന്ന യുവതി ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഭര്‍ത്താവ് ദര്‍പണ്‍ ചാവ്‌ല, 11 വയസ്സുള്ള മകന്‍ ദക്ഷ് എന്നിവര്‍ക്കൊപ്പം ഗ്രെയ്റ്റര്‍ നോയ്ഡയിലുള്ള ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവും ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. താന്‍ മറ്റൊരു മുറിയിലായിരുന്നുവെന്നും നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നുവെന്നുമാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

‘ഈ ലോകത്ത് നിന്ന് ഞങ്ങള്‍ പോകുന്നു. ക്ഷമിക്കണം. ഞങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ കാരണം നിങ്ങളുടെ ജീവിതം നശിക്കരുത്. ഞങ്ങളുടെ മരണത്തില്‍ ആരും ഉത്തരവാദികളല്ല.’ എന്നാണ് ആത്മഹത്യാകുറിപ്പില്‍ എഴുതിയിരിക്കുന്നത്.സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. 

Exit mobile version