Site icon Janayugom Online

ആധാര്‍ സുരക്ഷിതമല്ല, അനാവശ്യ നിബന്ധനകള്‍ ഇന്ത്യയില്‍ പട്ടിണിമരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി; വെളിപ്പെടുത്തലുമായി മൂഡീസ്

adhar

യുഐ‌ഡി‌എ‌ഐയുടെ ഡേറ്റ മാനേജ്മെന്റിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയുടെ കം‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോര്‍ട്ട് പുറത്തുവിട്ട് ഒരു വര്‍ഷത്തിനുശേഷം, ആധാറിന്റെ സുരക്ഷ വീണ്ടും ചോദ്യംചെയ്യപ്പെടുന്നു. യുഎസ് ആസ്ഥാനമായുള്ള ആഗോള ക്രെഡിറ്റ് റേറ്റിംഗ് ആൻഡ് ഇൻവെസ്റ്റർ സർവീസ് ഏജൻസിയായ മൂഡീസ് അനലിറ്റിക്‌സ് ആണ് ആധാറിന്റെ വിശ്വാസ്യതയില്‍ ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

ഏറ്റവും വലിയ ഡിജിറ്റൽ ഐഡി പ്രോഗ്രാമിനെക്കുറിച്ച് ആശങ്കകൾ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വിപുലീകരണം എന്ന് നിരന്തരം ഘോഷിക്കുന്ന ഇന്ത്യയുടെ ബയോമെട്രിക് സാങ്കേതികവിദ്യയുടെ വിശ്വാസ്യതയില്ലായ്മ, സ്വകാര്യത, സുരക്ഷാവീഴ്ചകള്‍ എന്നിവയുടെ സാധ്യതകളാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബർ 21ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ ആശങ്കകൾ ഉന്നയിച്ചിരിക്കുന്നത്.

വിഭാഗത്തെ സംയോജിപ്പിക്കാനും ക്ഷേമ ആനുകൂല്യങ്ങൾ വിപുലീകരിക്കാനും ലക്ഷ്യമിടുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്രം “യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)യുടെ കീഴിലുള്ള ആധാർ നിയന്ത്രിക്കുന്നത്. അതേസമയം ഈ സംവിധാനം പലപ്പോഴും സേവന നിഷേധങ്ങൾക്ക് കാരണമാകുന്നുവെന്നും മൂഡീസിന്റെ റിപ്പോർട്ട് പറയുന്നു. അതേസമയം ആധാറില്‍ യാതൊരു സുരക്ഷാവീഴ്ചയുമുണ്ടായിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. 

കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമായതിനാല്‍ത്തന്നെ ആധാറിലെ ഇത്തരത്തിലുള്ള വീഴ്ചകള്‍ സാധാരണക്കാലെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സർക്കാർ പദ്ധതികളായ പിഡിഎസ്, എൽപിജി, ബാങ്ക് അക്കൗണ്ടുകൾ, കർഷക പദ്ധതികൾ തുടങ്ങിയവ ആധാറിനെ ആശ്രയിച്ചിരിക്കുന്നതിനാൽ, ജാർഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായും മൂഡീസ് ചൂണ്ടിക്കാട്ടി. 

ഡൗൺ ടു എർത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, 2017 സെപ്തംബർ മുതൽ ജാർഖണ്ഡിൽ പട്ടിണി മൂലം ഡസൻ കണക്കിന് ആളുകൾ മരിച്ചുവെന്ന് പറയപ്പെടുന്നു. ആധാർ ഇല്ലാത്തതിനാൽ പലർക്കും പൊതുവിതരണ സംവിധാനത്തിൽ നിന്ന് (PDS) റേഷൻ നേടാനായില്ല. ആധാറുമായി ബന്ധപ്പെട്ട പട്ടിണി മരണങ്ങൾ PDS‑നെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായി, ബയോമെട്രിക് സംവിധാനത്തിലെ പ്രശ്‌നങ്ങൾ കാരണം ഗുണഭോക്താക്കൾക്ക് റേഷൻ നിഷേധിക്കപ്പെട്ടു.

ആധാർ കാർഡ് ഇല്ലാത്തതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കാനാവില്ലെന്ന് തെലങ്കാന ഹൈക്കോടതി അടുത്തിടെ സുപ്രധാനമായ ഒരു വിധിയിൽ സ്ഥിരീകരിച്ചിരുന്നു. പ്രമേഹം പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വിരലടയാളം ലഭിക്കാത്തതും ആധാര്‍ വഴിയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ആധാർ കാർഡ് ഇല്ലാത്തതുകൊണ്ട് മാത്രം പൗരന്മാർക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തരുതെന്ന് സുപ്രീം കോടതി വിധിയും പ്രസ്താവിച്ചിരുന്നു. 

Eng­lish Sum­ma­ry; Aad­haar inse­cure, unnec­es­sary require­ments lead to increase in star­va­tion in India; Moody’s with disclosure

You may also like this video

Exit mobile version