Site icon Janayugom Online

പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവം; വീഡിയോ സന്ദേശത്തിന്റെ ഉറവിടം തേടി പൊലീസ്

പ്രവാസിയായ താമരശ്ശേരി പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ അജ്ഞാത സംഘം പുറത്തു വിട്ട വീഡിയോ സന്ദേശത്തിന്റെ ഉറവിടം തേടി പൊലീസ്. തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഷാഫിയുടെ ഒരു വീഡിയോ സന്ദേശം പുറത്ത് വന്നത്. ഷാഫിയും അനുജനും ചേർന്ന് കൊണ്ടുവന്ന സ്വർണം തിരിച്ച് നൽകണമെന്ന് വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു. സൗദിയിൽ വെച്ച് ഷാഫി സ്വർണം കവർന്നെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന് വിവരം ലഭിച്ചിരുന്നു. വീഡിയോ കൂടി പുറത്ത് വന്നതോടെ ഈ വഴിക്ക് അന്വേഷണം ഊർജിതമാക്കി. 

താനും സഹോദരനും ചേർന്ന് സൗദിയിൽ നിന്ന് 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയതിന്റെ പേരിലാണ് തട്ടിക്കൊണ്ടുവന്നതെന്നും ഏകദേശം 80 കോടിയോളം രൂപയുടെ സ്വർണമാണിതെന്നും ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നും ഷാഫി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഷാഫി കഴിഞ്ഞ 10 വർഷത്തിനിടെ സൗദി അറേബ്യയിൽ പോയിട്ടില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. അവിടെയുളള സഹോദരന് ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ഷാഫിയുടെ കുടുംബാംഗങ്ങൾ ആവർത്തിക്കുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കാസർകോട്ടുനിന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിറകിലെ അന്തർസംസ്ഥാന ക്വട്ടേഷൻ സംഘങ്ങളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. 

കാർ വാടകയ്ക്ക് എടുത്തു നൽകിയ കാസർക്കോട് മേൽപ്പറമ്പ് സ്വദേശിയെ അടക്കം ചോദ്യം ചെയ്തിരുന്നു. ഇയാളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. കാറും താമരശ്ശേരിയിലെത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്നാണ് പൊലിസ് നൽകുന്ന വിവരം. മഞ്ചേശ്വരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് കുഴൽപ്പണ സംഘങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ സൂചന. മുക്കം പൊലീസിന്റെ ഒരു സംഘം അന്വേഷണവുമായി മഞ്ചേശ്വത്ത് തുടരുകയാണ്.

Eng­lish Summary;Abduction inci­dent of expa­tri­ate; Police are look­ing for the source of the video message
You may also like this video

Exit mobile version