സംസ്ഥാനത്ത് പ്രതിവര്‍ഷം നാനൂറോളം പ്രസവങ്ങള്‍ വീട്ടില്‍വെച്ച് നടക്കുന്നുണ്ടെന്നും അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുളള പ്രസവത്തില്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണാജോർജ്. അതിഥി തൊഴിലാളികള്‍ക്കിടയിലും ആദിവാസി മേഖലയിലും വീട്ടിൽ പ്രസവം നടക്കുന്നുണ്ട്. ഇതിന്റെ കാര്യകാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
വീട്ടിലെ പ്രസവത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവത്കരണം ശക്തമാക്കും. ഓരോ പ്രദേശത്തിന്റെയും കൃത്യമായ ഡേറ്റയും കാരണവും ശേഖരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പിനോടൊപ്പം മറ്റ് വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഓരോ പ്രദേശത്തിന്റെയും വിവരങ്ങള്‍ കൃത്യമായി ശേഖരിക്കണമെന്നും മന്ത്രി പറഞ്ഞു.

