Site icon Janayugom Online

അബുദാബി കമ്പനി കൈവിടുന്നു; അഡാനി വീണ്ടും പ്രതിസന്ധിയില്‍

ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ അഡാനി ഗ്രൂപ്പിന് തിരിച്ചടിയായി അബുദാബി കമ്പനിയുടെ പിന്മാറ്റം. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉള്‍പ്പെടെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ നിന്ന് കരകയറാനും നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനും ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. അഡാനി ഗ്രൂപ്പിന് കീഴിലെ രണ്ട് കമ്പനികളിലുള്ള ഓഹരികള്‍ വിറ്റൊഴിയുമെന്ന് അബുദാബി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി (ഐഎച്ച്സി) ആണ് വ്യക്തമാക്കിയത്. 23,598 കോടി ഡോളറിലധികം മൂല്യമുള്ള (ഏകദേശം 20 ലക്ഷം കോടി രൂപ) യുഎഇയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ഐഎച്ച്സി. അഡാനിയെ കൈവിടുന്നതായുള്ള അബുദാബി കമ്പനിയുടെ പ്രഖ്യാപനം ഓഹരിവിപണിയിലും ചലനങ്ങളുണ്ടാക്കി.

അഡാനി ഗ്രീന്‍ എനര്‍ജിയിലും അഡാനി എനര്‍ജി സൊല്യൂഷന്‍സിലുമുള്ള ഐഎച്ച്സിയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. അഡാനി ഗ്രീന്‍ എനര്‍ജിയില്‍ 1.26 ശതമാനവും അഡാനി എനര്‍ജി സൊല്യൂഷന്‍സില്‍ 1.41 ശതമാനവും ഓഹരിയുമാണുള്ളത്. യുഎഇയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഷെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ മേല്‍നോട്ടം വഹിക്കുന്ന ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമാണ് ഐഎച്ച്സി.

അതേസമയം അബുദാബി കമ്പനി ഓഹരികള്‍ വില്‍ക്കുന്ന വിവരം അഡാനി ഗ്രീന്‍ എനര്‍ജിയും അഡാനി എനര്‍ജി സൊല്യൂഷനും സ്ഥിരീകരിച്ചിട്ടില്ല. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും മാധ്യമക്കൂട്ടായ്മയായ ഒസിസിആര്‍പിയും അഡാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം വിവിധ ഘട്ടങ്ങളിലാണ്. അഡാനി ഗ്രൂപ്പ് കമ്പനികള്‍ ഓഹരിയില്‍ കൃത്രിമം നടത്തുകയും ഗണ്യമായി ഉയര്‍ന്ന കടബാധ്യത ഉണ്ടാക്കുകയും ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം.

അതേസമയം അഡാനി പവര്‍ ലിമിറ്റഡില്‍ ഏറ്റവും വലിയ പൊതു നിക്ഷേപം ദുബായില്‍ നിന്നുള്ള ഒറ്റയാള്‍ കമ്പനിയുടേതാണെന്ന് വിവരം പുറത്തുവന്നിരുന്നു. 2019ല്‍ സ്ഥാപിതമായ ഓപല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് എപിഎല്ലില്‍ 8,000 കോടിയുടെ നിക്ഷേപം നടത്തിയിരിക്കുന്നത്. കമ്പനിക്ക് വെബ്സൈറ്റോ ജീവനക്കാരോ ഇല്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഈ സ്ഥാപനം അഡാനി ഗ്രൂപ്പിന്റെ ബിനാമിയാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Abu Dhabi’s IHC to sell stake in two Adani group companies
You may also like this video

Exit mobile version