Site icon Janayugom Online

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പെരുകുന്നു; ഐടി മേഖലയില്‍ ജോലി നഷ്ടമായവര്‍ രണ്ടുലക്ഷം

രാജ്യത്തെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ നിരക്കില്‍ കുതിപ്പ്. ഐടി മേഖലയില്‍ തൊഴില്‍ നഷ്ടമാകുന്നവരുടെ നിരക്കില്‍ വന്‍ തോതില്‍ വര്‍ധന. ഈ മേഖലയില്‍ ഇക്കൊല്ലം മാത്രം ജോലി നഷ്ടമായവര്‍ രണ്ടുലക്ഷമാണ്. കോവിഡിനെ തുടര്‍ന്ന് ഐടി മേഖലയില്‍ തൊഴില്‍ വര്‍ധനവ് ഉണ്ടായെങ്കിലും പിന്നീട് തൊഴിദാതാക്കള്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. 

ഐടി ഭീമന്‍മാരായ ഗൂഗിള്‍, മെറ്റ, ആമസോണ്‍, ട്വിറ്റര്‍, ഫേസ്ബുക്ക്, റിലയന്‍സ് ജിയോ മാര്‍ട്ട്, വോഡാഫോണ്‍ ഉള്‍പ്പെടെയുള്ള ടെക്‌നോ കമ്പനികളിലെ രണ്ടു ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് 2023ല്‍ ജോലി നഷ്ടമായത്. ആഗോളതലത്തിലെ ഐടി തൊഴില്‍ നഷ്ടം ഇന്ത്യയുടെ തൊഴില്‍ മേഖലയെയും ദോഷകരമായി ബാധിച്ചു. ജീവനക്കാരെ പിരിച്ചുവിടാന്‍ കൂടുതല്‍ കമ്പനികള്‍ ഒരുങ്ങുന്നതിനൊപ്പം നിലവില്‍ പിരിച്ചുവിടല്‍ നടത്തിയ കമ്പനികള്‍ കൂടുതല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കങ്ങളും തുടരുയാണ്. 

മേഖലയില്‍ കരാര്‍ തൊഴിലാളികളില്‍ 60,000 പേര്‍ക്കാണ് മാര്‍ച്ചോടെ തൊഴില്‍ നഷ്ടമായതെന്ന് കരാര്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന 120 ഏജന്‍സികളുടെ സംഘടനയായ ഇന്ത്യന്‍ സ്റ്റാഫിങ്ങ് ഫെഡറേഷന്‍ അധ്യക്ഷന്‍ ലോഹിത് ഭാട്ടിയ വ്യക്തമാക്കി. തൊഴില്‍ നഷ്ടമായവരില്‍ വനിതാ ജീവനക്കാരാണ് മുന്‍പന്തിയില്‍. നിയമനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിലയിരുത്തുമ്പോള്‍ 7.7 ശതമാനത്തിലേക്ക് ചുരുങ്ങി. സാമ്പത്തിക മേഖലയിലെ ചാഞ്ചാട്ടങ്ങള്‍ വിലയിരുത്തുന്ന ജെപി മോര്‍ഗന്റെ റിപ്പോര്‍ട്ട് പ്രകാരം കോവിഡ് കാലത്ത് ഐടി മേഖലയ്ക്കുണ്ടായ വളര്‍ച്ച പുതിയ സാഹചര്യത്തില്‍ തളര്‍ച്ചയിലേക്ക് നീങ്ങുമെന്ന് ചൂണ്ടിക്കാട്ടുന്നു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇക്കണോമിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 7.8 ശതമാനമായിരുന്നത് ഏപ്രിലില്‍ 8.11 ശതമാനമായി മാറി. 

Eng­lish Summary;Academic unem­ploy­ment is on the rise; Two lakh peo­ple have lost their jobs in the IT sector

You may also like this video

Exit mobile version