വഖഫ് ഭൂമി തർക്കത്തിൽ പ്രതിസന്ധിയിലായ മുനമ്പത്തുകാർക്ക് ഹെെക്കോടതിയില്‍ നിന്ന് ഇടക്കാല ആശ്വാസം. വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഉത്തരവ് ബാധകമാകും. ഭരണഘടനാ ദിനത്തിൽ വന്ന ഉത്തരവ് പ്രതീക്ഷ നൽകുന്നുവെന്ന് മുനമ്പം സമരസമിതി പ്രതികരിച്ചു. മുനമ്പത്തെ 615 കുടുംബങ്ങൾ പണം നൽകി വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാം. സങ്കീർണമായ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കും വരെ കരമൊടുക്കാം. മുനമ്പം സമരസമിതി, പ്രദേശവാസികൾ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
കരം സ്വീകരിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വഖഫ് സംരക്ഷണ വേദി കോടതിയിൽ എതിർപ്പറിയിച്ചു. 2019ലാണ് മുനമ്പത്തെ 615 കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് വഖഫ് രജിസ്ട്രറിയിലേക്ക് എഴുതി എടുക്കാൻ തീരുമാനിക്കുന്നത്. ഇതറിയിച്ച് നോട്ടീസ് നൽകിയത് 2022ലാണ്. അതുവരെ പ്രദേശവാസികള്‍ ഭൂമിയുടെ കരം അടച്ചിരുന്നു. ഇതിനെതിരെ 2022ൽ വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് തേടി. ഇതോടെ വിദ്യാഭ്യാസ, ചികിത്സ ആവശ്യങ്ങൾക്ക് പോലും ബാങ്കിൽ വായ്പ എടുക്കാൻ ആകാത്ത രീതിയിൽ ജനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ തടസപ്പെട്ടു.

