Site iconSite icon Janayugom Online

യുവതിയുടെ അപകടമരണം; ഭീഷണിയുണ്ടായിരുന്നതായി മാതാവ്

കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ച കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ്. അപകടത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. മൂന്നുപേരും മദ്യപിച്ചിരുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. അപകടത്തിൽ മരിച്ച ആലുവ ചുണങ്ങംവേലി സ്വദേശി മൻഫിയയുടെ കുടുംബം ഗുരുതര ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മകൾക്ക് ഭീഷണി ഉണ്ടായിരുന്നതായാണ് അമ്മ നബീസ വെളിപ്പെടുത്തിയത്. മകളെ കൊല്ലുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയിരുന്നു. അപകടം ഉണ്ടായശേഷം ഒരാൾ കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നും നബീസ പറയുന്നു.

നവംബർ 30 ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ഇടപ്പള്ളി പത്തടിപ്പാലത്തിന് സമീപം മെട്രോപില്ലറിൽ കാർ ഇടിച്ചു മറിഞ്ഞാണ് കാറിലുണ്ടായിരുന്ന മൻഫിയ മരിച്ചത്. അതേസമയം മോഡലുകൾ അപകടത്തിൽ മരിച്ച കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരിപാർട്ടിയിൽ പങ്കെടുത്തവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് കമ്മിഷണർ നാഗരാജു പറഞ്ഞു. ഫോൺ സംഭാഷണങ്ങൾക്ക് പുറമേ, ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ആരെയൊക്കെ അറസ്റ്റ് ചെയ്യും എന്നതടക്കം അന്വേഷണത്തിന്റെ ഭാഗമാണ്. പാർട്ടിയിൽ ആരൊക്കെ പങ്കെടുത്തു, അവരുടെ റോൾ എന്താണ്? മയക്കുമരുന്ന് വിതരണം ആരാണ്? ഇതെല്ലാം കണ്ടെത്തി അതിനനുസരിച്ചായിരിക്കും കേസ് എടുക്കുക. സൈജു തങ്കച്ചന്റെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഫ്ളാറ്റുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

ലഹരിപാർട്ടികൾ നടന്നതായി വെളിപ്പെടുത്തിയ ഇൻഫോ പാർക്കിന് സമീപത്തെ ഫ്ളാറ്റുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കൾ കണ്ടെത്താൻ വൈദഗ്ധ്യം ലഭിച്ച ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന. പൊലീസ് പരിശോധന നടത്തിയ ഫ്ളാറ്റുകളിലൊന്ന് സൈജു തങ്കച്ചന്റേതാണ്. അതിനിടെ, ലഹരിപ്പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തു. ലഹരിപാർട്ടി നടന്ന പ്രദേശങ്ങളിലെ ഏഴു സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഏഴു യുവതികൾ അടക്കം 17 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സൈജുവിന്റെ മൊബൈൽ ദൃശ്യങ്ങളിലുള്ള ഇവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇവരിൽ പലരുടേയും മൊബൈൽഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്നും പൊലീസ് സൂചിപ്പിച്ചു. കൊച്ചി കമ്മിഷണറേറ്റിന് കീഴിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സൈജുവിനെതിരെ ഒൻപത് കേസുകൾ എടുത്തിട്ടുണ്ട്. ഇടുക്കി വെള്ളത്തൂവൽ പൊലീസും സൈജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാട്ടുപോത്തിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വനംവകുപ്പിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

eng­lish summary;Accidental death of a young woman; The moth­er said she was threatened

you may also like this video;

Exit mobile version