Site icon Janayugom Online

തെങ്ങിലകടവില്‍ അപകടങ്ങൾ പതിവാകുന്നു; റോഡിന് വീതികൂട്ടണമെന്ന് ആവശ്യവുമായി നാട്ടുകാര്‍

കോഴിക്കോട് — മാവൂർ ‑നിലമ്പൂർ — ഊട്ടി ഹ്രസ്വദൂര പാതയിൽ സ്ഥിരം അപകടകെണിയായി മാവൂർ തെങ്ങിലകടവ് മുതൽ കൽപ്പള്ളി വരെയുളള ഭാഗങ്ങൾ . ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഓരോ ദിനവും ഈ രണ്ട് കിലോമീറ്റർ ഭാഗത്ത് നടക്കുന്നത്. ഗ്വോളിയോ റയോൺസ് ഫാക്റ്ററിയുടെ പ്രാരംഭ ദിശയായ 1959 കാലഘട്ടത്തിലാണ് തെങ്ങിലകടവ് മുതലുള്ള ഈ റോഡ് നിർമ്മിച്ചത്. അതിന്‌ശേഷം ഇതുവരെ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് യാതൊരു നടപടിയുമെടുത്തിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഊട്ടിയിലേക്കുള്ള എളുപ്പമാർഗ്ഗമായതുകൊണ്ടു തന്നെ ഇടതടവില്ലാതെ നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്.

അതിനുപുറമെ എളമരം കടവിൽ പുതിയ പാലം വന്നതോടെ വാഹന തിരക്ക് പതിൻമടങ്ങ് വർധിച്ചിട്ടുണ്ട്. കൂടാതെ കൂളിമാട് കടവിൽ പുതിയ പാലത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലുമാണ് ഇതു കൂടി ഗതാഗതത്തിന് തുറന്ന് കൊടുത്താൽ വാഹന തിരക്ക് ക്രമാതീതമായി ഉയരാനും സാധ്യതയുണ്ട്. നാലര മുതൽ അഞ്ച് മീറ്റർ വരെയാണ് തെങ്ങിലകടവ് മുതൽ കൽപ്പള്ളി വരെയുള്ള റോഡിന്റെ പരമാവധി വീതി. ഈ വീതിയില്ലായ്മയാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
കൂടാതെ റോഡിന്റെ ഇരുവശത്തും വളർന്നു നിൽക്കുന്ന കാടുകളും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.

ഇതിനു പുറമെ റോഡിന്റെ അരികുകളിൽ പതിനഞ്ച് മുതൽ ഇരുപത് മീറ്റർ വരെ താഴ്ച്ചയുള്ള സ്ഥലങ്ങളും മിക്കയിടത്തും വെള്ളക്കെട്ടുമാണ്. ഓരോ ദിവസവും അപകടങ്ങളും അപകട മരണങ്ങളും വർദ്ധിച്ചതോടെ നാട്ടുകാരും കടുത്ത ആശങ്കയിലാണ്. നാട്ടിലെ സകല റോഡുകളും കാലത്തിനനുസരിച്ച് നവീകരിച്ചപ്പോൾ തെങ്ങിലകടവ് മുതൽ കൽപ്പള്ളി വരെ അവഗണിക്കുകയാണെന്നാണ് ഇവരുടെ പരാതി. അതുകൊണ്ടു തന്നെ ഇനിയൊരു അപകടമോ അപകട മരണമോ ഉണ്ടാകുന്നതിനു മുമ്പെ അടിയന്തിരമായി റോഡ് വീതി കൂട്ടി അപകടങ്ങൾ ഒഴിവാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Eng­lish Summary;Accidents are com­mon at Coconut Pass; The locals demand­ed that the road be widened

You may also like this video

Exit mobile version