Site icon Janayugom Online

സുരക്ഷാ സംവിധാനങ്ങൾ നാമമാത്രം; അനധികൃത ഹൗസ് ബോട്ടുകളിൽ അപകടങ്ങൾ തുടർക്കഥ

സുരക്ഷാ സംവിധാനം പേരിലൊതുക്കി അനധികൃത ഹൗസ് ബോട്ടുകൾ പെരുകുന്നത് കടലോര ടൂറിസത്തിന് മങ്ങലേൽപ്പിക്കുന്നു. ഒട്ടേറെ ദുരന്തങ്ങൾ ഉണ്ടായിട്ടും ഇത് തടയാൻ നടപടി സ്വീകരിക്കാത്തത് മൂലം വിദേശികൾ ഉൾപ്പടെയുള്ള സഞ്ചാരികൾ ഭയത്തോടെയാണ് എത്തുന്നത് . ആലപ്പുഴ ചുങ്കം പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിൽ ഹൗസ് ബോട്ട് മുങ്ങി ആന്ധ്രാപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഢി (55) ഇന്നലെ പുലർച്ചെ മരിച്ചു. തുറമുഖ വകുപ്പിന്റെ കണക്ക് പ്രകാരം ആലപ്പുഴ‑കൊല്ലം ജില്ലകളിലായി 1621 ജലയാനങ്ങളാണ് സർവീസ് നടത്തുന്നത്. ഇതിൽ 800 ലധികം ഹൗസ് ബോട്ടുകൾ ഉൾപ്പെടുന്നു. എന്നാൽ ഹൗസ് ബോട്ട് ഉൾപ്പടെ 250 യാനങ്ങൾക്ക് മാത്രമാണ് നിയമപരമായ ലൈസൻസ് ഉള്ളത്.

ഇന്നലെ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരി യാത്ര ചെയ്ത ബോട്ടിനും ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണ് തുറമുഖ വകുപ്പ് കണ്ടെത്തിരിക്കുന്നത്. കൂടാതെ സുരക്ഷാ സർവേയോ അറ്റകുറ്റപണികളോ നടത്തിയിരുന്നില്ല. കുതിരപ്പന്തി വട്ടത്തിൽ വീട്ടിൽ മിൽട്ടൻ ജോസിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് ഓർക്കിഡ് ഹൗസ് ബോട്ടാണ് മറിഞ്ഞത്. ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം വെളുപ്പിന് നാലിന് നങ്കൂരമിട്ട സമയത്തായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ബോട്ട് ഉടമക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് തുറമുഖവകുപ്പ് അധികൃതർ വ്യക്തമാക്കി.

2013ന് ശേഷം അപകടത്തിൽപെട്ട ഹൗസ് ബോട്ടിന്റെ രേഖകൾ പുതുക്കിയിട്ടില്ല. ഇത്തരം നിരവധി ബോട്ടുകൾ ആലപ്പുഴയിലുണ്ട്. ബോട്ടിന് നിയമപരമായി പ്രവർത്തിക്കുന്നതിന് അഞ്ച് രേഖകളാണ് ഉണ്ടാവേണ്ടത്. ഇത് വിരലിലെണ്ണാവുന്ന യാനങ്ങൾക്ക് മാത്രമേ ഉള്ളു. ഇത് കണ്ടെത്താൻ പലപ്പോഴും കഴിയാത്തതാണ് നിലവിലെ പ്രശ്നം. വള്ളം നിർമ്മിച്ച് എൻജിനും വെച്ച് സർവീസ് നടത്തുന്ന നിരവധി യാനങ്ങൾ ഇന്ന് മേഖലയിൽ ഉണ്ട്. അതിനെ തടയിടാൻ ഇപ്പോഴത്തെ സ്ഥിതിക്ക് സാധ്യമല്ല. പൊലീസിന്റെയും സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണ്. ലാഭം മാത്രം നോക്കി ഹൗസ് ബോട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ വിനോദസഞ്ചാരികൾ അപകടങ്ങൾ ക്ഷണിച്ച് വരുത്തുകയാണ്. നിയമസംവിധാനങ്ങൾ ശക്തമാക്കണമെന്നാണ് ടുറിസം വകുപ്പും തുറമുഖ വകുപ്പും ഒരുപോലെ ആവശ്യപ്പെടുന്നത്.

Eng­lish Sum­ma­ry: Acci­dents in ille­gal house­boats continue
You may also like this video

 

Exit mobile version