Site icon Janayugom Online

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയിൽ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയിൽ. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി വിനീഷിനെയാണ് കർണാടകയിൽ നിന്നും പൊലീസ് പിടികൂടിയത്. ഞായറാഴ്ച്ച രാത്രിയാണ് വിനീഷ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കടന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മംഗലാപുരത്തേക്ക് ട്രെയിൽ കയറിയതായി കണ്ടെത്തിയത്. ധർമസ്ഥലയിൽ നിന്ന് വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
വിവാഹഭ്യർത്ഥന നിരസിച്ചതിന് ഏലംകുളം എളാട് സ്വദേശി ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന വിനീഷിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. കഴിഞ്ഞ ദിവസം ഒരന്തേവാസിയുടെ വിരലിൽ മോതിരം കുടുങ്ങിയത് മുറിച്ചെടുക്കാൻ അഗ്നിരക്ഷാ സേനക്ക് പ്രവേശിക്കാൻ തുറന്ന വാതിലിലൂടെ പുറത്ത് കടന്നതാവാം എന്നാണ് പൊലീസ് നിഗമനം.
ഇതിനിടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൽ നിന്നും റിപ്പോർട്ട് തേടി. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Accused in the mur­der case who jumped from the Kuthi­vat­tam men­tal health cen­ter arrested

You may like this video also

Exit mobile version