Site icon Janayugom Online

മെഡല്‍വേട്ട തുടരുന്നു; അചിന്ത ഷൂലി മൂന്നാം സ്വര്‍ണത്തിനുടമ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. 73 കിലോഗ്രാം വിഭാഗത്തില്‍ അചിന്ത ഷൂലി ഗെയിംസ് റെക്കോഡോടെ മൂന്നാം സ്വര്‍ണത്തിനുടമയായി. ആകെ 313 കിലോഗ്രാം ഉയര്‍ത്തിയാണ് 20കാരന്റെ മെഡല്‍ നേട്ടം.
പശ്ചിമ ബംഗാളിലെ ഹൗറ ജില്ലക്കാരനാണ് അചിന്ത ഷൂലി. ഫൈനലില്‍ മലേഷ്യന്‍ താരമായ എരി ഹിഥായത്ത് മുഹമ്മദായിരുന്നു പ്രധാന എതിരാളി. സ്‌നാച്ചില്‍ 143 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 170 കിലോയും ഉയര്‍ത്തി മലേഷ്യന്‍ താരത്തെ പിന്നിലാക്കുകയായിരുന്നു. ‘വളരെയധികം സന്തോഷം. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഒടുവില്‍ ഈ മെഡല്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞത്. ഈ നേട്ടം എന്റെ സഹോദരനും പരിശീലകര്‍ക്കും സമര്‍പ്പിക്കുകയാണ്. അടുത്തതായി, ഒളിമ്പിക്സിന് വേണ്ടി തയാറെടുക്കും’. മെഡല്‍ നേട്ടത്തിന് പിന്നാലെ അചിന്ത പ്രതികരിച്ചു. 

അതേ സമയം പുരുഷന്മാരുടെ 81 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ അജയ് സിങ്ങിന് മെഡല്‍ നേടാനായില്ല. നാലാം സ്ഥാനത്താണ് അജയയ്ക്ക് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. 176 കിലോഗ്രാം ഉയര്‍ത്തിയതാണ് മികച്ച പ്രകടനം. ആകെ 319 കിലോഗ്രാമാണ് അദ്ദേഹം ഉയര്‍ത്തിയത്. പല തവണ ലീഡെടുക്കാന്‍ അജയ്ക്കായെങ്കിലും 180 കിലോഗ്രാം ഉയര്‍ത്താനായില്ല. ഇംഗ്ലണ്ടിന്റെ ക്രിസ് മുറേയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. ഓസ്‌ട്രേലിയക്കാരന്‍ കെയ്ല്‍ ബ്രൂസ് വെള്ളി നേടിയപ്പോള്‍ കാനഡയുടെ നിക്കോളാസ് വച്ചോന്‍ വെങ്കലവും സ്വന്തമാക്കി. 

പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗം ഹീറ്റ്‌സില്‍ മലയാളി താരം സജന്‍ പ്രകാശ് സെമി ഫൈനലിലേക്കു യോഗ്യത നേടാനാവാതെ പുറത്തായി. ആറാമത്തെ ഹീറ്റ്‌സിലായിരുന്നു താരം ഇറങ്ങിയത്. പക്ഷെ ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഓവറോള്‍ 19-ാംസ്ഥാനത്താണ് സജന്‍ ഫിനിഷ് ചെയ്തത്. അതേസമയം, നീന്തലില്‍ നേരത്തേ ഇന്ത്യയുടെ ശ്രീഹരി നടരാജ് 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ സെമി ഫൈനലിലേക്കു യോഗ്യത നേടിയിരുന്നു. ആറാമത്തെ ഹീറ്റ്‌സില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് താരം സെമിയില്‍ കടന്നത്. മൂന്നു സ്വര്‍ണം അടക്കം എട്ട് മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 18 സ്വര്‍ണവുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. ഇന്ത്യ ഇതുവരെ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ എട്ടായി. ഇതില്‍ ആറ് മെഡലുകളും ഭാരോദ്വഹനത്തില്‍ നിന്നാണെന്ന പ്രത്യേകതയുമുണ്ട്.

Eng­lish Summary:Achinta Sheuli com­mon­wealth games 2022
You may also like this video

Exit mobile version