Site icon Janayugom Online

ഇൻഡി​ഗോ കമ്പനിയുടെ നടപടി നിയമവിരുദ്ധം :ഇ പി ജയരാജന്‍

വിമാനയാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ചവരെ തള്ളിമാറ്റിയ സംഭവത്തിൽ തനിക്കെതിരെ യാത്ര വിലക്കേർപ്പെടുത്തിയ ഇൻഡി​ഗോ കമ്പനിയുടെ നടപടി നിയമവിരുദ്ധമാണെന്ന് എൽഡിഎഫ് കൺവീനർ ഇപിജയരാജൻ.ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

യാത്രക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെയാണ് ക്രിമിനലുകളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോയില്‍ ടിക്കറ്റ് അനുവദിച്ചത്. ഇത് ഗുരുതരമായ വീഴ്ചയാണ്. ക്രമിനലുകള്‍ക്ക് സഞ്ചരിക്കാന്‍ കോണ്‍ഗ്രസ് ഓഫീസുകളില്‍ നിന്ന് ടിക്കറ്റ് എടുത്ത് നല്‍കുമ്പോള്‍ കമ്പനി അവരുടെ യാത്ര വിലക്കേണ്ടതായിരുന്നു. 18 കേസില്‍ പ്രതിയായ ക്രിമിനലുകള്‍ പറയുന്നത് കേട്ട് വിധിക്കാനാണ് ഇന്‍ഡിഗോയ്ക്ക് താത്പര്യമില്ലെങ്കില്‍ ആ കമ്പനി നിലവാരം ഇല്ലാത്ത കമ്പനിയാണെന്നും ജയരാജന്‍ പറഞ്ഞു. ഗുരുതരമായ വീഴ്‌ചയാണ് ഇൻഡിഗോയ്‌ക്ക് പറ്റിയത്. 

ഇസഡ് കാറ്റഗറിയിൽപ്പെടുന്ന വിഐപി സഞ്ചരിക്കുന്ന വിമാനത്തിൽ സംശായസ്‌പദമായ സാഹചര്യത്തിൽ ക്രിമിനൽക്കേസ് പ്രതികളായവർ ടിക്കറ്റ് എടുക്കുമ്പോൾ കമ്പനിക്ക് വിലക്കാമായിരുന്നു. മുഖ്യമന്ത്രി വിമാനത്തിൽ ആക്രമിക്കപ്പെട്ടാൽ ആ കമ്പനിക്ക് അത് എത്രമാത്രം കളങ്കമുണ്ടാക്കുമായിരുന്നു. ഞാൻ അവിടെ നിന്നതുകൊണ്ടുമാത്രമാണ് മുഖ്യമന്ത്രിയ്‌‌ക്കെതിരായ ആക്രമം തടയാനായതെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം ഉണ്ടായപ്പോള്‍ താന്‍ ഇടയില്‍ നിന്നതുകൊണ്ടാണ് പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താന്‍ സാധിക്കാതിരുന്നത്. ഇക്കാര്യം വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇന്‍ഡിഗോ തെറ്റായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചതിന് ഇന്‍ഡിഗോ ശരിക്കും തനിക്ക് അവാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും ജയരാജന്‍ പറഞ്ഞു

EnglishSummary:Action of Indi­go Com­pa­ny is ille­gal: EP Jayarajan

You may also like this video:

Exit mobile version