Site icon Janayugom Online

റവന്യൂ വകുപ്പിന്റെ ഉത്തരവുപ്രകാരം പട്ടയങ്ങള്‍ റദ്ദാക്കാന്‍ നടപടി

വിവാദ രവീന്ദ്രന്‍ പട്ടയങ്ങള്‍ റവന്യൂ വകുപ്പിന്റെ ഉത്തരവുപ്രകാരം റദ്ദാക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ആദ്യഘട്ട തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി അര്‍ഹരായവര്‍ക്ക് പുതിയ പട്ടയം നല്‍കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യസംഘം ചുമതലയേറ്റു. 1999ല്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ദേവികുളം അഡീഷനല്‍ തഹസില്‍ദാറുടെ ചുമതല വഹിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ തൊടുപുഴ പെരിങ്ങാശ്ശേരി സ്വദേശി എം.ഐ. രവീന്ദ്രന്‍ താലൂക്കിലെ ഒമ്പത് വില്ലേജിലെ 4251 ഹെക്ടര്‍ സ്ഥലത്തിന് നല്‍കിയ 530 പട്ടയമാണ് അനധികൃതമെന്ന് കണ്ടെത്തി റദ്ദാക്കാന്‍ ഉത്തരവായത്.

ജനുവരി 18ന് പുറത്തിറങ്ങിയ ഉത്തരവുപ്രകാരം നടപടികള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണം. ഇതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണ് ജില്ലയിലെ റവന്യുവിഭാഗം. ശനിയാഴ്ച ദേവികുളം ആര്‍ഡിഒ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന തെളിവെടുപ്പില്‍ മറയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍ വില്ലേജുകളില്‍ രവീന്ദ്രന്‍ പട്ടയം ലഭിച്ചവരും നിലവില്‍ ഈ ഭൂമി കൈവശം വെച്ചവരും പങ്കെടുക്കും. കുഞ്ചിത്തണ്ണി വില്ലേജിലേത് മാര്‍ച്ച് 14ന് നടക്കും. മറ്റ് വില്ലേജുകളിലെ പരിശോധന നടപടി പൂര്‍ത്തിയാകുന്ന മുറക്ക് തെളിവെടുപ്പ് തീയതി തീരുമാനിക്കുമെന്ന് ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു.

Eng­lish sum­ma­ry; Action to can­cel the leas­es as per the order of the Rev­enue Department

You may also like this video;

Exit mobile version