Site icon Janayugom Online

ലൈംഗിക പീഡനകേസിൽ നടൻ വിജയ് ബാബു ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും

ലൈംഗിക പീ‍ഡനക്കേസിൽ നടൻ വിജയ് ബാബു ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് ബലാത്സംഗക്കുറ്റത്തിന് കേസെടുത്തിരുന്നു. കോഴിക്കോട് സ്വദേശിനിയുടെ പരാതിയെത്തുടർന്നായിരുന്നു നടപടി.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ച് വിജയ് ബാബു പല തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. എന്നാൽ ആരോപണങ്ങൾ കളവാണെന്നായിരുന്നു വിജയ് ബാബു ഫെയ്സ്ബുക്ക് ലൈവിലൂടെ വിശദീകരിച്ചത്.

അതേസമയം ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ ഉടൻ കണ്ടെത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇരയുടെ പേര് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയതിന് ഇന്ന് തന്നെ വിജയ് ബാബുവിനെതിരെ കേസെടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാൽ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതിനിടെ വിജയ് ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നത്.

Eng­lish sum­ma­ry; Actor Vijay Babu will file an antic­i­pa­to­ry bail appli­ca­tion in the High Court today in a sex­u­al harass­ment case

You may also like this video;

Exit mobile version