തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയിയുമായുള്ള വിവാഹമോചന നടപടികൾക്കിടയിൽ ഭാര്യ സംഗീത സോർണലിംഗം കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. സംരക്ഷണം ഉറപ്പാക്കണമെന്നും സാമ്പത്തിക സഹായം വേണമെന്നുമാണ് സംഗീതയുടെ ആവശ്യം. ബ്രിട്ടീഷ് പൗരത്വമുള്ള തനിക്ക് ഇന്ത്യയിൽ സ്വന്തമായി വീടില്ലെന്നും അതിനാൽ നിലവിൽ താമസിക്കുന്ന വീട്ടിൽ തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ പകരം താമസസൗകര്യം ഒരുക്കി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിനുപുറമെ ന്യായമായ സ്ഥിര ജീവനാംശവും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമപരമായ വേർപിരിയലിനായി കോടതിയെ സമീപിച്ചാൽ നിലവിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് വിജയ് മുന്നറിയിപ്പ് നൽകിയിരുന്നതായും ഹർജിയിൽ ആരോപിക്കുന്നു. നിയമനടപടികൾ പൂർത്തിയാകുന്നത് വരെ താമസസൗകര്യം ഉറപ്പാക്കാൻ കോടതിയുടെ ഇടക്കാല ഇടപെടൽ വേണമെന്നാണ് സംഗീതയുടെ ആവശ്യം. വർഷങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ പുതിയ നിയമപോരാട്ടം പുറത്തുവരുന്നത്.
അടുത്തിടെ നിർമ്മാതാവ് കൽപാത്തി സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിന് നടി തൃഷയ്ക്കൊപ്പം വിജയ് എത്തിയത് വലിയ ചർച്ചയായിരുന്നു. ഇരുവരും ഒരേ കാറിൽ ചടങ്ങിലെത്തുകയും ഒരുമിച്ച് മടങ്ങുകയും ചെയ്തതിന്റെ വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഗീതയുടെ ഹർജിയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്. വിജയ്-സംഗീത വിവാഹമോചന വാർത്തകൾ തമിഴ് സിനിമാ ലോകത്ത് മാസങ്ങളായി സജീവമാണ്.

