Site icon Janayugom Online

നടി ആക്രമിക്കപ്പെട്ട കേസ്: കൂടുതൽ സമയം തേടി കോടതി

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്ന സമയം അവസാനിച്ചതിനാൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കും. ജനുവരി 31 ന് മുമ്പായി കേസിന്റെ വിചാരണ നടപടികൾ തീർക്കണമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ വിചാരണ കോടതിയോട് നിർദേശിച്ചത്. എന്നാൽ ഈ തിയതി അവസാനിച്ചിട്ടും വിചാരണ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. മഞ്ജു വാര്യർ ഉൾപ്പടെയുള്ള സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. എറണാകുളത്തെ അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വിചാരണ ഇപ്പോൾ നടന്നു വരുന്നത്. 

നേരത്തെ കേസിന്റെ വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോഴായിരുന്നു ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ ചില വെളിപ്പെടുത്തലുകളും തെളിവുകളുമായി മുന്നോട്ട് വരുന്നത്. ഇതോടെ പുതിയ കേസും തുടരന്വേഷണവും പ്രഖ്യാപിച്ചതോടെ വിചാരണ താൽക്കാലികമായെങ്കിലും നിലയ്ക്കുകയായിരുന്നു. കേസിലെ തുടരന്വേഷണം ഇക്കാലയളവിൽ കോടതി മാറ്റം തന്നെ ആവശ്യപ്പെടുന്ന തരത്തിലുള്ള ഒട്ടനവധി ഹർജികളും ഹൈക്കോടതി മുതൽ സുപ്രീം കോടതി വരേയെത്തി. എന്നാൽ വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന നടിയുടെ ആവശ്യം ഒരു കോടതിയും അംഗീകരിച്ചില്ല. പിന്നീട് കേസിലെ തുടരന്വേഷണം അവസാനിച്ച് അധിക കുറ്റപത്രം നൽകിയതോടെയാണ് കേസിന്റെ വിചാരണം വീണ്ടും പുനഃരാരംഭിച്ചത്. പുതിയ സാക്ഷികൾക്കും തെളിവുകൾക്കുമൊപ്പം നേരത്തെ വിസ്തരിച്ച മഞ്ജു വാര്യർ, സാഗർ വിൻസന്റ്, ജിൻസൺ എന്നിവരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചിരുന്നു. ഇത് പ്രകാരമുള്ള വിചാരണ നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്. 

ഇതിനിടയിലാണ് കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ അസുഖം ബാധിച്ച് ആശുപത്രിയിലാവുന്നത്. ഇരു വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ നിലവിൽ തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുകയാണ്. ഈ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് പ്രോസിക്യൂഷൻ. ഇക്കാര്യം ആവശ്യപ്പെട്ടു വിചാരണക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അതിനിടെ നടിയെ ആക്രമിച്ച കേസിൽ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒക്കെതിരെ വിചാരണക്കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പലവട്ടം ആവശ്യപ്പെട്ടിട്ടും ഹാജരാവുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് കോടതി വാറണ്ട് നൽകിയത്. നടിയെ ആക്രമിച്ച കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലാണ്. നെടുമ്പാശ്ശേരി എസ്എച്ച്ഒയെ ഇന്നു ഹാജരാക്കണമെന്ന്, ജില്ലാ പൊലീസ് മേധാവി വഴി നൽകിയ വാറണ്ടിൽ കോടതി നിർദേശിച്ചു. 

Eng­lish Summary:Actress assault case: Court seeks more time

You may also like this video

Exit mobile version