Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; വിചാരണ ചുമതലയിൽ ഹണി എം വർഗീസ് തുടരും

നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹണി എം വർഗീസ് തന്നെ വിചാരണ കോടതി ജ‍‍ഡ്ജിയായി തുടരും. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍‍‍ഡ്ജിയായ ഹണി എം വർഗീസിനെ കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളി ഉത്തരവിറക്കിയത്.

എറണാകുളം സിബിഐ കോടതിയില്‍ നിന്ന് കേസിന്റെ നടത്തിപ്പ് പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലേക്ക് കഴിഞ്ഞ ദിവസമാണ് മാറ്റിയത്. എറണാകുളം സിബിഐ കോടതി ജഡ്ജിയായി ഹണി എം വർഗീസ് പ്രവർത്തിക്കുന്നതിനിടെയാണ് വനിതാ ജ‍ഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ ഹണി എം വർഗീസിനെ വിചാരണച്ചുമതല ഏൽപിച്ചത്. പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും സിബിഐ കോടതിയിൽ നടന്നുവന്ന വിചാരണ തുടരുകയായിരുന്നു.

Eng­lish summary;Actress assault case; Hon­ey M Vargh­ese will con­tin­ue to be in charge of trial

You may also like this video;

Exit mobile version