Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെവിട്ടതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദിലീപിനെ വെറുതെവിട്ട നടപടി റദ്ദാക്കണമെന്നും പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിചാരണക്കോടതി വിധി സ്വാഭാവിക നീതിയുടെയും ക്രിമിനൽ നടപടികളുടെയും ലംഘനമാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതികളെ വെറുതെവിട്ടത് നിയമവിരുദ്ധമാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾക്ക് കോടതി അന്യായമായ ആനുകൂല്യം നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യമുണ്ട്. കൂടാതെ, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട വിചാരണക്കോടതിയുടെ കണ്ടെത്തലുകളെയും പ്രോസിക്യൂഷൻ രൂക്ഷമായി വിമർശിച്ചു.

അതിജീവിതയുടെ സ്വകാര്യത ഹനിക്കപ്പെട്ടിട്ടില്ലെന്ന കോടതിയുടെ നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്നും ഫോറൻസിക് റിപ്പോർട്ടുകളും ഉദ്യോഗസ്ഥരുടെ മൊഴികളും കോടതി അവഗണിച്ചുവെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പീഡന ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്ന വാദം അശാസ്ത്രീയമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Exit mobile version