Site iconSite icon Janayugom Online

അശ്ലീല സിനിമകളില്‍ അഭിനയിച്ചു പണം സമ്പാദിക്കുന്നു :എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോന്‍ ഹൈക്കോടതിയില്‍

അശ്ലീല സിനിമകളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നും, രംഗങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമുള്ള കേസിന്റെ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും, എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി ശ്വേതാ മേനോന്‍ ഹൈക്കോടതിയില്‍ . കഴിഞ്ഞ ദിവസമാണ് എറണാകുളം സിജെഎം കോടതി ശ്വേതയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. തുടർന്ന് എറണാകുളം സെന്‍ട്രൽ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകൾ പ്രകാരവും എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം.

കേസ് കോടതി ഉച്ചകഴിഞ്ഞു പരിഗണിച്ചേക്കും.താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മത്സരിക്കുന്നുണ്ട്. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചാണോ ശ്വേതയ്ക്കെതിരെ കേസ് തുടങ്ങിയ സംശയങ്ങൾ ചലച്ചിത്ര മേഖലയിൽനിന്നു തന്നെ ഉയർന്നിരുന്നു. കേസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തിരിച്ചടിയാകുമോ തുടങ്ങിയ സംശയങ്ങളും ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ശ്വേത മേനോൻ ഉടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

മാർട്ടിൻ മേനാച്ചേരി എന്നയാളാണ് പരാതിയുമായി എറണാകുളം സിജെഎം കോടതിയെ സമീപിച്ചത്. അശ്ലീല രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നത് അടക്കമുള്ള കാര്യങ്ങളാണ് പരാതിയിലുള്ളത്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ശ്വേത പണം സമ്പാദിച്ചു എന്നും പരാതിയിൽ പറയുന്നു. ഗർഭനിരോധന ഉറയായ കാമസൂത്രയുടെ പരസ്യം, പലേരി മാണിക്യം, രതിനിര്‍വേദം, കളിമണ്ണ് തുടങ്ങിയ സിനിമകൾ എന്നിവയിൽ ശ്വേത മേനോൻ അശ്ലീലമായി അഭിനയിക്കുകയും ഇതിലെ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലുമൊക്കെ പ്രചരിക്കുന്നു എന്നു പരാതിയിൽ പറയുന്നു. ഇപ്രകാരം പ്രചരിപ്പിക്കുന്നതിനു പിന്നിൽ ശ്വേതയാണെന്നും അതിൽനിന്ന് കോടിക്കണക്കിന് രൂപ അവർ സമ്പാദിക്കുന്നു തുടങ്ങിയവയാണ് പരാതിയിലുള്ളത്.

Exit mobile version