Site iconSite icon Janayugom Online

അഡാനി ഗ്രൂപ്പിന്റ കടം 2.30 ലക്ഷം കോടി; 21 ശതമാനം വര്‍ധിച്ചു

അഡാനി ഗ്രൂപ്പിന്റെ കടബാധ്യത കഴിഞ്ഞ വര്‍ഷം 21 ശതമാനം വര്‍ധിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ആഗോള ബാങ്കുകളില്‍ നിന്നുള്ള വായ്പാ വിഹിതം മൂന്നിലൊന്നായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഗ്രൂപ്പിന്റെ 29 ശതമാനം വായ്പകളും രാജ്യാന്തര ബാങ്കുകളില്‍ നിന്നാണ്. ഏഴ് വര്‍ഷം മുമ്പു വരെ ആഗോള ബാങ്കുകളെ വായ്പയ്ക്കായി അഡാനി ഗ്രൂപ്പ് ആശ്രയിച്ചിരുന്നില്ല. മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് അഡാനി ഗ്രൂപ്പിനു കീഴിലുള്ള ഏഴ് ലിസ്റ്റഡ് കമ്പനികളുടെ മൊത്തം കടം 20.7 ശതമാനം ഉയര്‍ന്ന് 2.30 ലക്ഷം കോടി രൂപയായി. കമ്പനി വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചു തുടങ്ങിയതോടെ 2019മുതല്‍ കടം കുത്തനെ കൂടിയിട്ടുണ്ട്.

മാര്‍ച്ച് വരെയുള്ള ഗ്രൂപ്പിന്റെ കടത്തിന്റെ 39 ശതമാനവും ബോണ്ടുകളാണെന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് കാണിക്കുന്നത്. 2016ല്‍ 14 ശതമാനമായിരുന്നു ഇത്. ആഭ്യന്തര വായ്പകളും വലിയതോതില്‍ തന്നെയുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 27,000 കോടി രൂപയാണ് അഡാനി ഗ്രൂപ്പ് വായ്പയെടുത്തിരിക്കുന്നത്. അതേസമയം, കടം തിരിച്ചടയ്ക്കാനുള്ള ഗ്രൂപ്പിന്റെ ശേഷി ഉയര്‍ന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അഡാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചുവെന്ന് അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗ് ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ഗൂപ്പിന്റെ ഓഹരികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു. തുടര്‍ന്ന് വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി കമ്പനി ഏതാനും വായ്പകള്‍ നേരത്തെ അടച്ചുതീര്‍ത്തിരുന്നു. നിക്ഷേപകരുമായി നേരിട്ട് കൂടിക്കാഴ്ചകള്‍ നടത്തി കടം തിരിച്ചടയ്ക്കുമെന്ന് ഉറപ്പു നല്‍കിയിട്ടും കമ്പനിയുടെ ഓഹരികളും ബോണ്ടുകളും വില്പന സമ്മര്‍ദ്ദത്തില്‍ നിന്ന് ഇതുവരെ പൂര്‍ണമായും തിരിച്ചു കയറിയിട്ടില്ല.

Eng­lish Sum­ma­ry: Adani Group’s debt pile up by 21% over past year
You may also like this video

Exit mobile version