Site iconSite icon Janayugom Online

ആദിത്യ എൽ1 : മൂന്നാംഘട്ട ഭ്രമണപഥം ഉയര്‍ത്തലും വിജയം

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 യാത്ര തുടരുന്നു. പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ രണ്ടരയ്ക്കായിരുന്നു ഭ്രമണപഥം ഉയർത്തൽ. ഭൂമിയിൽ നിന്നും 296 മുതൽ 71,767 കിലോമീറ്റര്‍ വരെ അകലത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചു. ഐഎസ്ആര്‍ഒയുടെ ടെലിമെട്രി, ട്രാക്കിങ് ആന്റ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് (ഐഎസ്ടിആര്‍എസി) ബംഗളൂരുവിലെ ആസ്ഥാനത്ത് നിന്നാണ് ഇത് നിയന്ത്രിച്ചത്.
ബംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷൻ കൂടാതെ മൗറീഷ്യസ്, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലുള്ള ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും ചേർന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ഈ മാസം രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്.
15ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് നാലാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍. ആകെ അഞ്ചു ഘട്ട ഭ്രമണപഥമുയര്‍ത്തലുകളാണുള്ളത്. ഇതിനുശേഷം പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തുടങ്ങും. സൂര്യനെ പഠിക്കുന്നതിനായി ഭൂമിയില്‍ നിന്ന് 1.5 മില്യണ്‍ കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് ആദിത്യ എല്‍1 ന്റെ സഞ്ചാരം. യാത്ര നാല് മാസം അഥവാ 125 ദിവസം നീളും.
സൗരാന്തരീക്ഷത്തിന്റെ മുകള്‍ ഭാഗം ചൂടാകുന്നതും, അത് സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠിക്കലാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കല്‍, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കല്‍ എന്നിവയും ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ 1ലുള്ളത്. നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തികവലയം എന്നിവയെപ്പറ്റി പഠിക്കും.

Eng­lish sum­ma­ry; Aditya L1 : Third stage orbital lift and success

you may also like this video;

Exit mobile version