Site iconSite icon Janayugom Online

ആദിത്യനാഥ് എസ്മ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് ഭീതിയില്‍

ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍ പ്രദേശില്‍ ആറ് മാസത്തേക്ക് എസ്‌മ പ്രഖ്യാപിച്ചത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയത്തിലെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് അഡീഷണൽ ചീഫ്​ സെക്രട്ടറി ഡോ. ദേവേഷ്​ കുമാർ ചതുർവേദി ആറ് മാസത്തേക്ക് അവശ്യസേവന പരിപാലന നിയമം (എസ്മ) നടപ്പാക്കിക്കൊണ്ട് വ‍ിജ്ഞാപനം പുറത്തിറക്കിയത്. യുപി സർക്കാറുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന പൊതു സേവന മേഖലകളിലും കോർപറേഷനുകളിലും ​ത​ദ്ദേശഭരണ സ്ഥാപനങ്ങളിലും പണിമുടക്ക്​ നിരോധിക്കുന്നതായി വിജ്ഞാപനത്തിൽ പറയുന്നു. വിലക്ക്​ ലംഘിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.എന്നാല്‍ സര്‍ക്കാര്‍ നടപടിയുടെ യഥാര്‍ത്ഥ ലക്ഷ്യം ജീവനക്കാരെ അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കാതിരിക്കലാണെന്ന് സംസ്ഥാന എംപ്ലോയീസ് ജോയിന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഹരികിഷോര്‍ തിവാരി പറയുന്നു. 

ഏഴാം വേതന കമ്മിഷന്‍ നടപ്പിലാക്കുക, വിരമിക്കല്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുക, ശമ്പള കുടിശിക നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് ജീവനക്കാരില്‍ നിന്നും ഉയരുന്നത്. ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനു വേണ്ടിയാണ് നിലവിലെ നീക്കമെന്നും ഹരികിഷോര്‍ പറഞ്ഞു. എന്തൊക്കെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നാലും സമരങ്ങളില്‍ നിന്നും പിന്മാറില്ല. ഈ വിഷയം പരിഹരിക്കാന്‍ തൊഴിലാളികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്രത്തിന്റെ പുതിയ പെന്‍ഷന്‍ സ്കീം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഈ മാസം ഒന്നിന് അധ്യാപകര്‍, അങ്കണവാടി തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍, പെന്‍ഷന്‍കാര്‍ തുടങ്ങി ആയിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ വന്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ബാങ്കിങ് ഭേദഗതി ബില്‍ 2021നെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്സ് 16, 17 തീയതികളില്‍ പണിമുടക്ക് നടത്തിയിരുന്നു. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് ഇവര്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. ഈ പ്രതിഷേധങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാതിരിക്കാനാണ്ആദിത്യനാഥ് എസ്മ പ്രഖ്യാപിച്ചിരിക്കുന്നതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
വിലക്ക് ലംഘിച്ചാല്‍ വാറന്റ് കൂടാതെ തന്നെ പൊലീസിന് ആരെയും അറസ്റ്റു ചെയ്യാനാകും. ഒരു വർഷം വരെ തടവോ 1000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
eng­lish sum­ma­ry; Adityanath gov­ern­ment Esma announces elec­tion fears
you may also like this video;

Exit mobile version