ലൈഫ് മിഷന്റെ ഭാഗമായി ഭൂ-ഭവന രഹിതർക്ക് ഭൂമി ലഭ്യമാക്കാൻ ആരംഭിച്ച ”മനസോടിത്തിരി മണ്ണ്” ക്യാമ്പയിനിൽ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനും പങ്കാളിയായി. പാവങ്ങൾക്ക് ഭൂമി സംഭാവന ചെയ്യാൻ തയാറാവണമെന്ന മന്ത്രി എം വി ഗോവിന്ദന്റെ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ തന്റെ ഭൂമി പങ്കുവയ്ക്കാൻ തീരുമാനിച്ചത്. നിറഞ്ഞ മനസോടെ തന്റെ മണ്ണ് പങ്കുവയ്ക്കുന്നുവെന്ന് അറിയിച്ചുള്ള അടൂരിന്റെ ഫോൺ വന്നയുടൻ മന്ത്രി എം വി ഗോവിന്ദൻ അദ്ദേഹത്തിന്റെ ആക്കുളത്തെ വീട്ടിലെത്തി സംസ്ഥാന സർക്കാരിന് വേണ്ടി നന്ദി അറിയിച്ചു.
അടൂർ, ഏറത്ത് പഞ്ചായത്തിലെ തൂവയൂരിലാണ് 13.5 സെന്റ് ഭൂമി മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ ഭൂ-ഭവന രഹിതർക്ക് അടൂർ ഗോപാലകൃഷ്ണൻ കൈമാറുന്നത്. ഇത് ഭൂ ദാനമല്ല, തന്റെ മണ്ണിന്റെ പങ്ക് പകുത്ത് നൽകുകയാണെന്നും തന്റെ കടമയാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ലോകമാകെ ആദരിക്കുന്ന മഹാപ്രതിഭയായ അടൂരിന്റെ തീരുമാനം സംസ്ഥാന സർക്കാരിന് വലിയ പ്രചോദനമാണ് നൽകുന്നതെന്നും ഭൂ-ഭവന രഹിതർക്ക് ഭൂമി ലഭ്യമാക്കാനുള്ള യത്നം സഫലമാക്കാനുള്ള ഊർജമാണ് ഇത്തരം നിലപാടുകളെന്നും മന്ത്രി ഗോവിന്ദൻ പറഞ്ഞു.
english summary; Adoor Gopalakrishnan gave the land