Site iconSite icon Janayugom Online

പ്രതികൂല കാലാവസ്ഥ; ഓണ വിപണി കീഴടക്കി 
തമിഴ്‌നാടൻ ഏത്തക്കുലകൾ

പ്രതികൂല കാലാവസ്ഥയിൽ നാടൻ ഏത്തക്കുലകളുടെ ഉത്പാദനത്തിലുണ്ടായ കുറവു മൂലം വിപണി കീഴടക്കി തമിഴ്നാടൻ ഏത്തക്കുലകൾ. ഓണ സീസണിൽ ശർക്കര വരട്ടി, ഉപ്പേരി തുടങ്ങിയവ തയ്യാറാക്കാൻ നാടൻ കായകൾക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. കാലാവസ്ഥാ വ്യതിയാനവും ഏത്തവാഴകൃഷി കുറഞ്ഞതുമാണ് ഇതിനു കാരണം. ഇതോടെ, നാടൻ ഏത്തക്കുലയുടെ വിപണി തമിഴ്നാടൻ ഏത്തക്കുലകൾ കീഴടക്കി. വരവ് ഏത്തക്കുലയ്ക്ക് കിലോയ്ക്ക് 60 രൂപയാണ് വില. കർഷകർ നാടൻ ഏത്തക്കുല കൊടുത്താൽ കിട്ടുന്നതാകട്ടെ 40 ൽ താഴെയും. ചുരുക്കത്തിൽ കൃഷിയിറക്കിയ കർഷകർക്കും ദുരിതമാണ്. ജില്ലയിൽ കുട്ടനാട്, മാവേലിക്കര, ചാരുംമൂട് മേഖലകളിലാണ് നാടൻ ഏത്തവാഴ കൃഷി വ്യാപകമായുണ്ടായിരുന്നത്. നൂറിലധികം കർഷകർ ഇപ്പൊഴും കൃഷിയിൽ ഏർപ്പെട്ടിട്ടുണ്ട്.

മുൻവർഷങ്ങളിൽ ഏത്തക്കുലയ്ക്ക് ഉണ്ടായ വലിയ വിലയിടിവ് മൂലം ഇത്തവണ പല കർഷകരും കൃഷി ഇറക്കിയില്ല. പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിൻവലിഞ്ഞു. വളത്തിന് ഉണ്ടായ അമിത വില വർദ്ധനവും മറ്റൊരു ബുദ്ധിമുട്ടിലാക്കി. പൊട്ടാഷിനടക്കം വില ഉയർന്നു. ഏത്തവാഴ കർഷകന് മറ്റൊരു വരുമാന മാർഗ്ഗമാണ് വാഴയില. 5 രൂപ വരെ ഇലകൾക്ക് വില ലഭിക്കും. ഹോട്ടലുകളിലും കല്ല്യാണ സദ്യക്കും മറ്റും വാഴയില ആവശ്യമാണ്. എന്നാൽ, തമിഴ്‌നാട്ടിൽനിന്ന് ലോഡുകണക്കിന് വാഴയില വ്യാപകമായി കൊണ്ടുവരാൻ തുടങ്ങിയതോടെ ഈ മേഖലയിലും കേരളത്തിലെ കർഷകർക്ക് തിരിച്ചടിയായി. മാത്രമല്ല, പേപ്പർ വാഴയിലകളും വ്യാപകമായി വിപണിയിലുണ്ട്. കാലംതെറ്റി പെയ്ത പേമാരിയിൽ ഏത്തവാഴയ്ക്ക് നാശനഷ്ടം സംഭവിച്ചു. കാട്ടുമൃഗങ്ങളുടെ ശല്യവും ഇരട്ടിയായി. നിലവിൽ കൃഷി ചെയ്തിരിക്കുന്ന വാഴകളുടെ ഇലകരിഞ്ഞുപോകുന്ന സ്ഥിതിയുണ്ടായതും ഉത്പാദനത്തെ ബാധിച്ചു.

Eng­lish Sum­ma­ry: adverse weath­er con­di­tions; Tamil­nadu Banana have con­quered the Onam market

Exit mobile version