ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ(70) അന്തരിച്ചു. അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയുടേത് ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ പരസ്യങ്ങള്‍ ഒരുക്കിയത് പിയൂഷ് പാണ്ഡെയാണ്. പിയൂഷ് പാണ്ഡെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു. രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയാണ് അദ്ദേഹം. സഹോദരന്‍ പ്രസൂണിനൊപ്പം റേഡിയോ ജിംഗിളുകള്‍ക്ക് ശബ്ദം നല്‍കിയായിരുന്നു പരസ്യമേഖലയിലേക്കുള്ള ചുവടുവെപ്പ്. പിന്നീടിങ്ങോട്ട് പരസ്യ നിര്‍മാണ കമ്പനിയായ ഒഗില്‍വിയുടെ വേള്‍ഡ്‍വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായിരുന്നു.
27-ാം വയസില്‍ 1982ലാണ് അദ്ദേഹം ഒഗില്‍വിയില്‍ ജോലി ആരംഭിക്കുന്നത്. ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹച്ച്, വോഡഫോണ്‍, കാഡ്ബറി, ബജാജ്, പോണ്ട്‌സ്, ലൂണ മോപ്പഡ്, ഫോര്‍ച്യൂണ്‍ ഓയില്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും ഗുജറാത്ത് ടൂറിസം വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടിയും അദ്ദേഹം പരസ്യങ്ങള്‍ ചെയ്തു. 2014ലെ നരേന്ദ്രമോഡിയുടെ ‘അബ് കി ബാര്‍ മോദി സര്‍ക്കാര്‍’ എന്ന ക്യാമ്പെയിനിന്റെ സൂത്രധാരന്‍ പിയൂഷ് പാണ്ഡെയായിരുന്നു. ഒഗില്‍വിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാനായിരിക്കെ 2023ലാണ് അദ്ദേഹം വിരമിക്കുന്നത്.

