സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വെടിവയ്പ്പ് രൂക്ഷമാവുന്നു. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിൽ പാക്കിസ്ഥാൻ സൈന്യം ആക്രമണം നടത്തിയതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. അതേസമയം ചാമൻ അതിർത്തിയിൽ അഫ്ഗാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തുവെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ വക്താവ് മൊഷറഫ് സെയ്ദി പറഞ്ഞു. ആക്രമത്തില്‍ ആളപായമൊന്നുമില്ലന്നാണ് റിപ്പോര്‍ട്ട്. ഒരു തീരുമാനത്തിലും എത്താത്ത സമാധാന ചര്‍ച്ച അവസാനിച്ച് രണ്ടു ദിവസത്തിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
ഒക്ടോബറിൽ അതിർത്തിയിലെ ഏറ്റുമുട്ടലുകളെ തുടർന്നുണ്ടായ സംഘർഷങ്ങൾ ഒത്തുതീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഖത്തർ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ചേർന്ന് നടത്തിയ യോഗങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതായിരുന്നു കഴിഞ്ഞ ആഴ്ച സൗദി അറേബ്യയിൽ നടന്ന ചർച്ചകൾ. അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികൾ പാക്കിസ്ഥാനിൽ അടുത്തിടെ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും അതിൽ അഫ്ഗാൻ പൗരന്മാർ ഉൾപ്പെട്ട ചാവേർ ബോംബാക്രമണങ്ങളും ഉൾപ്പെടുന്നുവെന്നും പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാനിലുള്ള സുരക്ഷാ വീഴ്ചയ്ക്ക് തങ്ങളെ പഴിക്കാനാവില്ലെന്ന് അഫ്ഗാനിസ്ഥാൻ മറിപടി നല്‍കിയിരുന്നു.

