Site iconSite icon Janayugom Online

പിതാവിന്‍റെ അന്ത്യകർമങ്ങൾ പൂർത്തിയാക്കി റിങ്കു സിങ് ടീമിനൊപ്പം ചേർന്നു

ട്വന്‍റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് റൗണ്ടിലെ നിർണായക പോരാട്ടത്തിനു മുന്നോടിയായി റിങ്കു സിങ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. വെള്ളിയാഴ്ച പിതാവ് ഖാൻചന്ദ് സിങ് മരിച്ചതിനെ തുടർന്നാണ് താരം നാട്ടിലേക്ക് പോയത്. സിംബാബ്‍വെക്കെതിരായ മത്സരത്തിൽ താരം കളിച്ചിരുന്നില്ല.
ഞായറാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ‑വിൻഡീസ് പോരാട്ടം. ജയിക്കുന്ന ടീമിന് സെമിയിലെത്താന്‍ കഴിയും. അർബുദ ബാധിതനായി ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് റിങ്കുവിന്‍റെ പിതാവിന്‍റെ അന്ത്യം. പിതാവിന്‍റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ദിവസങ്ങൾക്കു മുമ്പ് നോയിഡയിലേക്ക് പോയ റിങ്കു, സിംബാബ്‍വെക്കെതിരായ മത്സരത്തിന് മുമ്പാണ് ഇന്ത്യൻ ക്യാമ്പിൽ തിരിച്ചെത്തിയത്.

ഉത്തർപ്രദേശിലെ അലിഗഢിൽ മഹുവ ഖേരയിലുള്ള ശ്മശാനത്തിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു പിതാവിന്‍റെ അന്ത്യകർമങ്ങൾ. പിതാവിന്റെ മൃതദേഹവും തോളിൽ വഹിച്ച് സഹോദരന്മാർക്കൊപ്പം റിങ്കു വികാരാധീനനായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ വന്നിരുന്നു. റിങ്കുവിന്റെ മൂത്ത സഹോദരൻ സോനു സിങ്ങാണ് ചിതക്ക് തീകൊളുത്തിയത്. താരം കൊൽക്കത്ത വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിൻഡീസിനെതിരായ മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ കളിപ്പിക്കുകയാണെങ്കിൽ റിങ്കുവിന് പുറത്തിരിക്കേണ്ടി വരും. 

Exit mobile version