Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ രണ്ട് പതിറ്റാണ്ടിനു ശേഷം ഉദ്ധവും, രാജ്താക്കറെയും ഒരേ വേദിയില്‍; റാലിക്ക് വേദിയാവുന്നത് വോര്‍ളി

മഹാരാഷ്ട്രയില്‍ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയും, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രസിഡന്റ് രാജ് താക്കറെയും രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി പൊതു വേദിയില്‍ ഒരുമിച്ചെത്തും. അവജ് മറാത്തിച്ച അഥവാ മറാത്തിയുടെ ശബ്ദം എന്ന പേരില്‍ ഇന്ന് വോര്‍ളിയിലെ എന്‍എസ് സിഐ ഡോമില്‍ നടക്കുന്ന സംയുക്ത റീലിയിലാണ് ഇരുവരും വേദി പങ്കിടുക.മഹാരാഷ്ട്ര സർക്കാർ പ്രൈമറി സ്‌കൂളുകളിൽ ത്രിഭാഷാ നയം പിൻവലിച്ചതിന്റെ ആഘോഷ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയുടെ നിയമസഭാ മണ്ഡലമായ വോർളിയിലെ എൻ‌എസ്‌സി‌ഐ ഡോമിലാണ് ശിവസേന (യുബിടി)യും എം‌എൻ‌എസും സംയുക്തമായി വിജയ സമ്മേളനം സംഘടിപ്പിച്ചത്. മറ്റ് രാഷ്ട്രീയ സംഘടനകളെയും സാഹിത്യ, കലാ മേഖലകളിൽ നിന്നുള്ളവരെയും സമ്മേളനത്തിൽ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുണ്ട്. പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിന്റെ ശേഷി 8000 ആണെങ്കിലും പ്രേക്ഷകരുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് ശിവസേന യുബിടി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വേദിയിലെത്താൻ കഴിയാത്തവർക്ക് ഓഡിറ്റോറിയത്തിന് പുറത്ത് സജ്ജീകരിച്ചിരിക്കുന്ന എൽഇഡി സ്‌ക്രീനുകളിൽ പരിപാടി തത്സമയം കാണാൻ കഴിയും

ശിവസേനയും (യുബിടി) എംഎൻഎസും ഒരു പാർട്ടിയുടെയും പതാക, ബാനറുകൾ, തിരഞ്ഞെടുപ്പ് ചിഹ്നം, ഹോർഡിംഗുകൾ, സ്‌കാർഫ് എന്നിവ പരിപാടിയിൽ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം. സംസ്ഥാനത്ത് ശിവസേനയുടെ (യുബിടി) സഖ്യകക്ഷിയായ കോൺഗ്രസ് വിജയാഘോഷത്തിൽ പങ്കെടുക്കില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കൽ പറഞ്ഞു, എന്നാൽ 1 മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി നിർബന്ധിതമാക്കുന്നതിനെതിരായ പ്രതിഷേധത്തെ പാർട്ടി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ ഹിന്ദി നിർബന്ധമാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചിരുന്നു. മഹാരാഷ്ട്രക്കാരുടെ ഐക്യം കണ്ടതിനുശേഷം സർക്കാറിന് കണ്ണടക്കേണ്ടി വന്നെന്നും അവർ ഒന്നിക്കുന്നത് ആഗ്രഹിച്ചില്ലെന്നും ഉദ്ധവും രാജും അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിജയം അവകാശപ്പെട്ടുകൊണ്ട്, ഇരുവരും ഒരേ ദിവസം ആഘോഷ പരിപാടി നടത്താൻ തീരുമാനിച്ചത്.അതിനിടെ ഇരുവരും തമ്മിലുള്ള വളർന്നുവരുന്ന സൗഹൃദത്തെ ആഘോഷിക്കുന്നനായി, നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ പൗരന്മാർക്ക് പരമ്പരാഗത ഡ്രം ബീറ്റുകൾ, സംഗീതം, ആഹ്ലാദപ്രകടനങ്ങൾ എന്നിവയുടെ അകമ്പടിയോടെ പ്രവർത്തകർ ലഡ്ഡു അടക്കമുള്ള മധുരപലഹാരങ്ങൾ വിതരണം ചെയ്‌തിരുന്നു.

റാലി കഴിയുന്നതോടെ ഇരു പാർട്ടികളും തമ്മിൽ കൂടുതൽ അടുക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതിന് പുറമേ താനെയിലെ ലൂയിസ്‌വാഡിയിലുള്ള ആയ് ഏക്വീര ക്ഷേത്രത്തിൽ കോലി സമുദായത്തിലെ അംഗങ്ങൾ പ്രാർത്ഥനയിൽ ഒത്തുകൂടുകയും പ്രത്യേക പൂജ നടത്തുകയും ചെയ്‌തുവെന്നാണ് വിവരം. താക്കറെ സഹോദരങ്ങൾ തമ്മിലുള്ള ഐക്യത്തിനായി പ്രാർത്ഥിക്കുന്നതിനുള്ള പ്രതീകാത്മകമായ ഒരു ചടങ്ങായിരുന്നു ഈ പരിപാടി. 

After two decades, Uddhav and Raj Thack­er­ay on the same stage in Maha­rash­tra; Wor­li to be the venue for the rally

Exit mobile version